മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതിയായ റുവൈസിനെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റുവൈസിനെ റിമാൻഡ് ചെയ്തു. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ‘അവരുടെ സ്ത്രീധന മോഹം മൂലം അവസാനിപ്പിക്കുന്നു’ എന്ന് ആത്മഹത്യാക്കുറിപ്പിൽ ഷഹന കുറിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്.
ഇത് പ്രധാന തെളിവാണെന്നും പൊലീസ് അറിയിച്ചു. ഡോ. ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേർത്താണ് ഡോക്ടര്‍ റുവൈസിനെ അറസ്റ്റ് ചെയ്തത്. അതേസമയം ഡോ. ഷഹനയുടെ ആത്മഹത്യയിൽ റിപ്പോർട്ട് ഇന്ന് ലഭിക്കും. വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഇന്ന് സമർപ്പിക്കുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ആകില്ല. സർക്കാർ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഡോക്ടർ ഷഹനയും ഡോക്ടർ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ 50 പവൻ പോരെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്. ഇതേത്തുടർന്ന് ഡോക്ടർ ഷഹനയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയിൽ നിന്ന് അകന്നു എന്നും വീട്ടുകാർ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

