‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം; നീതിക്കായി ഏതറ്റം വരെയും പോകും’: നവീന്‍റെ ഭാര്യ മഞ്ജുഷ

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു.

നവീൻ ബാബുവിന്‍റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‍ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീൻ ബാബു മരിച്ചിട്ട് രണ്ടാഴ്ചക്കുശേഷമാണ് ആദ്യമായി മഞ്ജുഷ തന്‍റെ നിലപാട് വ്യക്തമാക്കികൊണ്ട് പ്രതികരിച്ചത്.

വിധിയിൽ സന്തോഷമില്ല ആശ്വാസമാണ്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. അവരെ കേസിൽ അറസ്റ്റ് ചെയ്യണം. അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെയും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്ന് മഞ്ജുഷ പറഞ്ഞു.

ദിവ്യയെ ഇതിനോടകം അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും പൊലീസിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഇതുവരെയുണ്ടായിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിൽ അത്തരത്തിൽ പരാമര്‍ശം നടത്തരുതെന്ന് പറഞ്ഞ് കളക്ടര്‍ക്ക് ഇടപെടമായിരുന്നു. പ്രാദേശിക ചാനലിലെ വിളിച്ച് വരുത്തി വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കളക്ടര്‍ ഇടപെട്ടില്ല. യാത്രയയപ്പ് വേദിയില്‍ പറയരുതെന്ന് പറഞ്ഞ് വിലക്കമായിരുന്നു.

റവന്യു വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ആളാണ് നവീൻ ബാബു. തന്‍റെ ഭര്‍ത്താവായതുകൊണ്ട് പറയുന്നതല്ല. താനിപ്പോള്‍ കോന്നി തഹസില്‍ദാറായി ഇരിക്കുന്നു. ഓരോ ദിവസവും അദ്ദേഹത്തെ വിളിച്ച്  സംശയങ്ങള്‍ ദൂരീകരിക്കാറുണ്ട്. ഏത് മേലുദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തെക്കുറിച്ച് അറിയാം. ദിവ്യ ഐഎഎസും പിബി നൂഹ് ഐഎസും ഉള്‍പ്പെടെ അതുകൊണ്ടാല്ലോ അത്തരത്തിൽ അനുഭവം പറഞ്ഞത്. ഫയലെല്ലാം കൃത്യമായി നോക്കി നല്‍കുന്നയാളാണ്. പമ്പിന്‍റെ എൻഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് യോഗത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായതിന്‍റെ വിഷമം ഫോണില്‍ പറഞ്ഞിരുന്നു. അപ്പോഴാണ് ഫയലിന്‍റെ കാര്യം പറഞ്ഞത്. മനപൂര്‍വം വൈകിപ്പിച്ചില്ല എന്ന് എല്ലാവര്‍ക്കും അറിയാം. സ്വഭാവികമായ നടപടികളുടെ കാലതാമസം മാത്രമാണ് ഉണ്ടായത്. ജീവനൊടുക്കിയതായിരുന്നെങ്കില്‍ ആത്മഹത്യ കുറിപ്പ് ഉണ്ടാകേണ്ടതായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply