ഒളിവില്‍ കഴിഞ്ഞുവന്ന തട്ടിപ്പു കേസുകളിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍. കായംകുളം പെരിങ്ങാല കലാഭവനം വിജയകുമാറിനെ (47) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന് 2003ൽ വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു.
വിജയകുമാർ എന്ന പേര് ഗസറ്റ് വിജ്ഞാപനം വഴി സന്തോഷ് മോഹനൻ എന്നാക്കി മാറ്റി കോയമ്പത്തൂർ, വിയ്യൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഡോ. സന്തോഷ് മേനോൻ, സന്തോഷ് തയ്യിൽ എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. 2017ൽ വെണ്മണി പൊലീസ് സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത മറ്റൊരു തട്ടിപ്പു കേസിലും പ്രതി ഹാജരായിരുന്നില്ല. ഇതെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് വെണ്മണി പൊലീസിന് വിവരം ലഭിച്ചത്.
ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി എസ്എച്ച്ഒ എം സി അഭിലാഷ്, എസ്ഐ നിയാസ്, സീനിയർ സിപിഒ അഭിലാഷ്, സിപിഒമാരായ ശിഹാബ്, കണ്ണൻ എന്നിവരുൾപ്പെട്ട സ്പെഷൽ സ്ക്വാഡാണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 19 വരെ റിമാൻഡ് ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

