ക്ഷേത്ര മൈതാനങ്ങളിൽ നവ കേരള സദസിന് വേദി ഒരുക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾ കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാർക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയൻകീഴ് മണ്ഡലം നവകേരള സദസും നടത്തുന്നത് ചോദ്യം ചെയ്താണ് ഹർജികൾ. ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നുമാണ് ഹർജിക്കാരുടെ വാദം. നേരത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനം പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
അതേസമയം ഹൈക്കോടതിയിൽ ഹർജി വന്നതിന് പിറകെ രണ്ട് വേദികളും മാറ്റാൻ നോഡൽ ഓഫീസർമാരായ ജില്ലാ കളക്ടർമാർ ധാരണയാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യം കോടതിയെ അറിയിച്ചേക്കും.
അതേസമയം നവകേരള സദസ് ഇന്ന് മുതൽ മൂന്ന് ദിവസം കൊല്ലം ജില്ലയിലാണ് പര്യടനം. പത്തനാപുരം മണ്ഡലത്തിലാണ് ആദ്യ സദസ്. പ്രഭാത യോഗം കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ചേർന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനമുണ്ടാകും. 11 മണിക്ക് പത്തനാപുരം എൻ എസ് എസ് ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യ സദസ്സ് ചേരും. മൂന്നുമണിക്ക് പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ 4. 30 നും സദസ് തുടങ്ങും. വൈകിട്ട് ആറിന് ചക്കുവള്ളി ദേവസ്വം ബോർഡ് സ്കൂളിന് സമീപമുള്ള പഴയ കശുവണ്ടി ഫാക്ടറി പരിസരത്താണ് ആദ്യദിനത്തിലെ അവസാന സദസ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നേർക്കുനേർ പോർമുഖം തുറന്നതോടെ ഇന്നത്തെ രാഷ്ട്രീയ പ്രതികരണങ്ങളും പ്രധാനമാണ്. നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

