ബിജെപിയിലേക്ക് ക്ഷണിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസ് വിട്ട് ഒരു പാർട്ടിയിലേക്കുമില്ല. പാർട്ടി അവഗണിച്ചാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് വീട്ടിലിരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും കെ മുരളീധരൻ പറഞ്ഞു. ആട്ടും തുപ്പും ചവിട്ടുമേറ്റ് അടിമയെപ്പോലെ കോൺഗ്രസിൽ കിടക്കാതെ ബിജെപിയിലേക്ക വരാനായിരുന്നു കെ സുരേന്ദ്രൻ ക്ഷണിച്ചത്.
പത്മജ ബിജെപിയിലാണ് അതുകൊണ്ട് അവർക്ക് എന്തും പറയാം. ഞാൻ കോൺഗ്രസിലാണ്. എന്റെ അമ്മയെ അനാവശ്യമായി ഒരു കാരണവശാലും വലിച്ചിഴയ്ക്കരുത്. ഇലക്ഷൻ 13-ാം തീയതി കഴിയും. എന്റെ അമ്മ ഞങ്ങളുടെ വീടിന്റെ വിളക്കാണ്. ഒരുകാലത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നപ്പോഴും വീട്ടിൽ വരുന്നവർക്ക് ഒരു കപ്പ് കാപ്പിയെങ്കിലും നൽകാതെ അമ്മ പറഞ്ഞു വിടാറില്ല. അങ്ങനെയുള്ള എന്റെ അമ്മയെ ദയവായി മോശമായ തരത്തിൽ വലിച്ചിഴയ്ക്കരുത്. അമ്മയെക്കുറിച്ച് നല്ല വാക്കു പറഞ്ഞതിന് കെ സുരേന്ദ്രനോട് നന്ദി പറയുന്നു. അൻവറിനു വേണ്ടി യുഡിഎഫ് സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. അൻവറിന്റെ സ്വാധീന പ്രദേശങ്ങൾ നിലമ്പൂർ, വണ്ടൂർ, ഏറനാട് പ്രദേശങ്ങളാണ്. അദ്ദേഹം എംഎൽഎ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും അവിടെ അല്പസ്വല്പം സ്വാധീനമുണ്ട്. ആ പ്രദേശമുൾക്കൊള്ളുന്ന പ്രദേശം ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിൽ അൻവർ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയങ്കയ്ക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നൽകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. അതിനായി എല്ലാ വോട്ടുകളും സമാഹരിക്കും. വയനാട് ലോക്സഭ മണ്ഡലത്തിലെ ഒരു എംഎൽഎ നിരുപാധികം പിന്തുണ പ്രഖ്യാപിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുകയാണ്.
അതേസമയം പാലക്കാടോ, ചേലക്കരയിലോ അൻവറിന് സ്വാധീനമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. മത്സരിക്കണോ വേണ്ടയോ എന്നത് അദ്ദേഹം ചിന്തിക്കേണ്ടതാണ്. എന്നാൽ സ്ഥാനാർത്ഥികളെ വെച്ച് വിലപേശുന്നത് ശരിയല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്. രമ്യയെ പിൻവലിച്ചുകൊണ്ടുള്ള ഒരു എഗ്രിമെന്റിനും കോൺഗ്രസ് പാർട്ടി തയ്യാറല്ല. നല്ല ഭാവിയുള്ള കുട്ടിയാണ്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെന്നു കരുതി രമ്യ ഹരിദാസിന്റെ ഭാവിക്ക് ഒരു കുഴപ്പമില്ല. രമ്യ ഹരിദാസ് കോൺഗ്രസിന് വേണ്ടാത്ത സ്ഥാനാർത്ഥിയാണെന്ന പരാമർശം ദൗർഭാഗ്യകരമാണ്. ഒരു കാരണവശാലും പാലക്കാടോ, ചേലക്കരയിലോ യുഡിഎഫിനു വേണ്ടി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ മാറ്റം വരുത്താൻ കോൺഗ്രസ് പാർട്ടി തയ്യാറല്ല. ഒരു സമുദായത്തിന്റെ സ്ഥാനാർത്ഥിയെ നിർത്തിയാൽ ആ സമുദായക്കാരെല്ലാം അത്ര വിഡ്ഡികളല്ല. വിജയസാധ്യതയില്ലാത്ത ഒരു സ്വതന്ത്രസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്ത് യുഡിഎഫിനെ പരാജയപ്പെടുത്തുന്ന ഒരു വിഡ്ഡിത്തരവും പാലക്കാട് ഒരു സമുദായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. അൻവറിനു കത്തു നൽകിയോയെന്ന കാര്യം തനിക്കറിയില്ല. എന്തായാലും പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമുണ്ടെന്ന് താനും പാർട്ടിയും കരുതുന്നില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

