കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരെ മറന്ന് സർക്കാർ; വാടക വീടുകളിലുള്ളവർക്ക് തുക അനുവദിച്ചില്ല

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരെ മറന്ന് സർക്കാർ. വാടക വീടുകളിൽ കഴിയുന്നവർക്കുള്ള 6000 രൂപ ഇതുവരെ നൽകിയില്ല. അപകട ഭീഷണി അവഗണിച്ച്

സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ട ഗതികേടിൽ ദുരിതബാധിതർ. വാടക നൽകാൻ കഴിയാതെ വന്നതോടെ പലരും അപകടഭീഷണിയുള്ള വീടുകളിലേക്ക് മാറി തുടങ്ങി. ഉരുള്‍പൊട്ടലിൽ കൃഷിയിടം നഷ്ടമായവര്‍ക്കും ഒന്നും കൊടുത്തിട്ടില്ല.

ഉരുള്‍പൊട്ടലിലെ അടിയന്തര ധനസഹായം പോലും പൂര്‍ണമായും നൽകിയിട്ടില്ല. ഉരുള്‍പൊട്ടലിൽ ബാക്കിയായ നീര്‍ച്ചാലും തകര്‍ന്ന വീടുകളുമൊക്കെ നിലകൊള്ളുന്ന ഭീതിയുടെ അന്തരീക്ഷത്തിലാണ് പലരും ഇപ്പോഴും പ്രദേശത്ത് കഴിയുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിനോട് ചേര്‍ന്ന് വീടുള്ളവര്‍ മറ്റു വഴികളില്ലാതെ ഇപ്പോഴും അവിടെ തന്നെ കഴിയുകയാണ്. കുടിയേറ്റ കര്‍ഷകര്‍ ഏറെ താമസിക്കുന്ന വിലങ്ങാട് സര്‍ക്കാര്‍ ധനസഹായം വൈകുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ദുരന്ത ബാധിതർ.

ഒരോ തവണ മഴ പെയ്യുമ്പോഴും പേടിയാണെന്നും ഇനി എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഉരുളൊഴുകിയ വഴിയിൽ നൂറോളം വീടുകൾ വാസയോഗ്യമല്ലെന്നാണ് കണക്ക്. 

വാടകക്ക് കഴിയുന്നവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഇവിടേക്ക് തൊഴിലുറപ്പ് ജോലിക്ക് വരുന്നത്. കിട്ടുന്ന പൈസയുടെ പകുതിയും വണ്ടിക്കൂലിക്ക് ചെലവാക്കിയാണ് ജോലിക്ക് വരുന്നതെന്നും വാടക വീടിനുള്ള തുക പോലും ലഭിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു. ഉരുള്‍പൊട്ടലിലെ അടിയന്തര ധനസഹായം പോലും പൂര്‍ണമായി കിട്ടാത്തവരും ഇവിടെയുണ്ട്. ഇതുവരെ വാടക തുക ആര്‍ക്കും ലഭിച്ചിട്ടില്ല. വാടക വീടുകളിൽ കഴിയുന്നവര്‍ക്ക് മാസം 6000  രൂപ നൽകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതുവരെ ഈ തുക നൽകാൻ നടപടിയായിട്ടില്ല. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply