മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി. പി. സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്. കെ.പി.സി.സിയുടെ രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തിരഞ്ഞെടുപ്പ് പ്രചരണസമിതി അംഗത്വം രാജിവെച്ചാണ് റാവുത്തര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മിലേക്ക് എത്തുന്നത്.
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു. നേതാവായിരിക്കെയാണ് റാവുത്തർ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കേ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1982 ല്‍ ഇടുക്കിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച് 1200 വോട്ടിന് പരാജയപ്പെട്ടു. 1996 ല്‍ ഇപ്പോഴത്തെ യു.ഡി.എഫ്. കണ്‍വീനര്‍ ജോയി വെട്ടിക്കുഴിയെ പരാജയപ്പെടുത്തി ഇടുക്കിയില്‍ നിന്നും എല്‍.ഡി.എഫ്. എം.എല്‍.എ. ആയി. രണ്ട് തവണ ഇടുക്കി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് 30,000 വോട്ടുകള്‍ വീതം നേടിയിരുന്നു.
ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലാകെ വിപുലമായ സൗഹൃദബന്ധവും പ്രവര്‍ത്തന പരിചയവുമുള്ള സുലൈമാന്‍ റാവുത്തറുടെ വരവ് ജോയ്സ് ജോര്‍ജിന്‍റെ വിജയത്തിന് കരുത്ത് പകരുമെന്ന് ഇടത് നേതാക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് തൊടുപുഴ പ്രസ് ക്ലബ്ബില്‍ സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനോടൊപ്പം സുലൈമാന്‍ റാവുത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

