കോഴിക്കോട് ലോഡ്ജ് മുറിയിൽ ഹോട്ടൽ വ്യാപാരി സിദ്ദീഖിന്റെ (58) 2 എടിഎം കാർഡുകൾ, ആധാർ കാർഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ എന്നിവ പെരിന്തൽമണ്ണ ചിരട്ടമലയിൽ നിന്ന് കണ്ടെടുത്തു. പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുന്നു.
സിദ്ദീഖിനെ ലോഡ്ജ് മുറിയിൽ വച്ച് കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളിലൊരാളായ ഫർഹാനയാണ് സിദ്ദീഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തു. പിടിവലിക്കിടെ ഫർഹാന നേരത്തെ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നൽകി. ഷിബിലി ചുറ്റിക കൊണ്ട് സിദ്ദീഖിനെ തലക്കടിച്ചു. നിലത്ത് വീണ സിദ്ദീഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടി.
കൊലപ്പെടുത്തിയ ശേഷം പുറത്തുനിന്ന് ഇലക്ട്രിക് കട്ടറും രണ്ടു ട്രോളി ബാഗുകളും വാങ്ങി. മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ തള്ളുകയായിരുന്നു. കഴിഞ്ഞ 18നാണ് സിദ്ദിഖിനെ കാണാതായത്. 22ന് സിദ്ദീഖിന്റെ മകന്‍ പൊലീസില്‍ പരാതി നൽകി. വ്യാഴാഴ്ച രാത്രിയാണ് അട്ടപ്പാടി ചുരംവളവിൽനിന്ന് ട്രോളിബാഗിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി ഷിബിലി (22). ഷിബിലിയുടെ സുഹൃത്താണ് ഫർഹാന (18). ഫർഹാനയുടെ സുഹൃത്താണ് ചിക്കു എന്ന ആഷിഖ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

