സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 13വരെ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്ത് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 13വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ശനിയാഴ്‌ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജാഗ്രതാനിർദ്ദേശം
*പകൽ 11മുതൽ 3വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
*ദാഹമില്ലെങ്കിലും ഇളംചൂട് വെള്ളം ധാരാളമായി കുടിക്കുക.
* മദ്യം,കാപ്പി,ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കുക.
*അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
*പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
* ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക
അതേസമയം, സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടുകൂടിയ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു. സംസ്ഥാനത്ത് ഇക്കുറി വേനൽ മഴ കുറവാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഈവർഷം വേനൽ മഴ പെയ്തിട്ടില്ല. മാർച്ച് ഒന്നുമുതൽ ഏപ്രിൽ ആറുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 16.8 മില്ലിമീറ്റർ മഴ. 49.7 മില്ലിമീറ്ററെങ്കിലും കിട്ടേണ്ട സ്ഥാനത്താണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

