കേരള സർവകലാശാല കലോത്സവത്തിൽ ഉയർന്ന കോഴ ആരോപണത്തിന് ശക്തിപകർന്ന് രക്ഷിതാക്കളുടെ ശബ്ദരേഖകൾ. ആദ്യസ്ഥാനങ്ങൾക്ക് വേണ്ടി ഇടനിലക്കാർ പണം ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന രക്ഷിതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മത്സരാർഥികളെ തിരിച്ചറിയാൻ പ്രത്യേകം അടയാളം വയ്ക്കണമെന്നും സന്ദേശത്തിലുണ്ട്.
യുവജനോത്സവത്തിന്റെ ആദ്യ നാളിൽ തന്നെ കോഴവിവാദം ഉയർന്നിരുന്നു. ഇത് വലിയ പ്രതിഷേധത്തിലേക്കും പിന്നീട് വിധികർത്താക്കൾ അടക്കമുള്ളവരുടെ അറസ്റ്റിലേക്കും നീണ്ടു. പണം വാങ്ങി മത്സരങ്ങൾ അട്ടിമറിച്ചുവെന്ന ആക്ഷേപം ശക്തിപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും. ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം ഒരു ലക്ഷവും 50,000വും വീതമാണ് ആവശ്യപ്പെട്ടത്.
പണം നൽകിയവരെ തിരിച്ചറിയാൻ പ്രത്യേക ക്രമീകരണങ്ങൾ നടത്തിയതിന്‍റെ തെളിവും സ്ക്രീൻഷോട്ടുകളായി പ്രചരിക്കുന്നുണ്ട്. കാൽപാദത്തിനടിയിൽ അടയാളം ഇടണമെന്ന് എഴുതി ചെസ്റ്റ് നമ്പറിന്റെ പടവും ഉൾപ്പെടെ അയച്ച ഒരു വാട്സ്ആപ്പ് മെസേജ് ആണ് പ്രചരിക്കുന്നത്.
വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതിനിടെ നിർത്തിവച്ച മത്സരങ്ങൾ നഗരത്തിന് പുറത്ത് വെച്ച് നടത്താൻ സർവകലാശാല ആലോചിക്കുന്നുണ്ട്. അജണ്ടയിൽ ഇല്ലെങ്കിലും വെള്ളിയാഴ്ച നടക്കുന്ന സിൻഡിക്കേറ്റ് യോഗം വിഷയം പരിഗണിച്ചേക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

