കേന്ദ്ര വനംമന്ത്രിയുടെ പരാമർശങ്ങൾ തള്ളി സംസ്ഥാനം

കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവ് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തള്ളി സംസ്ഥാനം രം​ഗത്ത്. അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ച് കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന വാദം യഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് കേരളത്തിന്റെ ഭാ​ഗത്തുനിന്നുള്ള നിലപാട്. കൂടാതെ വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ട പരിഹാര നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന മന്ത്രിയുടെ വാക്കുകൾ തെറ്റാണെന്നും സംസ്ഥാനം വാദിക്കുന്നു. കേന്ദ്രമന്ത്രിയുടെ പരാമർശം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നത്.

കേന്ദ്ര വനംമന്ത്രി പറഞ്ഞത് പോലെ അത്ര നിസാരമായി അക്രമകാരികളായ വന്യ ജീവികളെ വെടിവെച്ചു കൊല്ലാൻ നിയമം അനുവദിക്കുന്നിലെന്നാണ് സംസ്ഥാനം ഉന്നയിക്കുന്ന വാദം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം കൊല്ലുന്നതിന് മുൻപായി ആ മൃഗത്തെ പിടികൂടാനോ മയക്കുവെടി വെയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല എന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെടണമെന്നും പിടികൂടുന്ന വന്യമൃഗത്തെ വനത്തിൽ തുറന്നു വിടാൻ സാധിക്കാത്ത പക്ഷം മാത്രമെ അതിനെ തടവിൽ പാർപ്പിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥയെന്നും സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നു.

ഇതിനു പുറമെ കോമ്പൻസേറ്ററി അഫോറസ്‌റ്റേഷൻ ഫണ്ടിൽ നിന്നും വന്യജീവി ആക്രണമങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് തുക അനുവദിക്കുന്നുവെന്ന കേന്ദ്ര വനം മന്ത്രിയുടെ പരാമർശം തെറ്റാണെന്നും സംസ്ഥാന സർക്കാർ പറയുന്നു. 2016-ലെ ആക്ട് പ്രകാരം വന്യജീവി ആക്രമണത്തിന് പ്രസ്തുത ഫണ്ട് ഉപയോഗിക്കാൻ വ്യവസ്ഥയില്ലെന്നും പ്രത്യേക സാഹചര്യത്തിൽ ചെറിയ തുക മാത്രം നഷ്ടപരിഹാരത്തിന് ഉപയോഗിക്കാൻ അനുമതി നൽകുന്നതിനെയാണ് കേന്ദ്ര വനംമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നു. സംസ്ഥാന സർക്കാർ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി 620 കോടി രൂപയുടെ ഒരു പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് 2022 ൽ നൽകി. പക്ഷേ ഒരു രൂപ പോലും അനുവദിച്ചില്ലെന്ന വിമർശനവും എ.കെ ശശീന്ദ്രൻ ഉയർത്തുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply