കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധന ജനങ്ങൾക്ക് വലിയ ഭാരമായെന്ന് തിരിച്ചറിയാൻ സർക്കാർ വൈകിയെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി എം.ബി.രാജേഷ്. എതിർ വികാരം പ്രത്യക്ഷത്തിൽ നേരത്തെ ഉയർന്നിരുന്നെങ്കിൽ അപ്പോൾ തന്നെ വർധനവ് പിൻവലിക്കുമായിരുന്നു. നികുതി വർധന പുനഃപരിശോധിക്കണമെന്ന് സി.പി.എമ്മും നിർദേശം നൽകി.
പണം വാങ്ങാൻ യു.ഡി.എഫിന്റെ തദ്ദേശസ്ഥാപനങ്ങൾ മുന്നിൽ നിന്നുവെന്നും തദ്ദേശമന്ത്രി എം.ബി. രാജേഷ് മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 2023 ഏപ്രിൽ മാസത്തിലാണ് വർധനവ് കൊണ്ടുവരാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. നികുതി പെട്ടെന്ന് കൂട്ടിയത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്.
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി ജൂലൈ 24നാണ് മന്ത്രി അറിയിച്ചത്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു.
81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

