കെഎസ്ആർടിസി ഡ്രൈവർ – മേയർ തർക്കം ; മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു , ബസിന് കുറുകെ കാറിട്ട ദൃശ്യം പുറത്ത്

കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയർ പറഞ്ഞത്. എന്നാൽ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോൾ പു‌റത്തു വന്ന ദൃശ്യം.

ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാൻ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്നമായി മാത്രം ഇതിനെ കാണരുത്. പ്രൈവറ്റ് വാഹനം അമിതവേഗതയിൽ ഓടിച്ചതിന് 2022 ൽ കേസുണ്ട്. പേരൂർക്കട സ്റ്റേഷനിലും 2017 ൽ ഇയാൾക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും ആര്യ പറഞ്ഞു. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു. സിഗ്നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. കുറുകെയാണോ എന്നറിയില്ലെന്നുമാണ് മേയര്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ മേയറുടെ വാദം.

അതേസമയം, മേയറുടെ ആരോപണങ്ങൾ തള്ളി ഡ്രൈവർ യദു രം​ഗത്തെത്തി. മേയർ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താൻ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാർത്ഥം ഉപയോഗിച്ചില്ല. എം.എൽ.എ സച്ചിൻ ദേവ് മോശമായി പെരുമാറുകയും മേയർ കാണിച്ചത് തോന്നിവാസമെന്നും ഡ്രൈവർ ആരോപിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply