സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്റ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ (ടി ജി നന്ദകുമാർ) ആരോപണം തളളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിനെയും ആരോപണങ്ങൾ ശരിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെയും കടുത്ത ഭാഷയിലാണ് അനിൽ ആന്റണി വിമർശിച്ചത്.
പരാജയ ഭീതിമൂലം കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞ അനിൽ നന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത് പിജെ കുര്യനാണെന്നും വ്യക്തമാക്കി. ‘കുര്യന്റെ ആളെന്നുപറഞ്ഞാണ് നന്ദകുമാർ എത്തിയത്. ആരോപണങ്ങൾക്ക് പിന്നിൽ കുര്യന്റെ ബുദ്ധിയാണ്. പിജെ കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണ്. രാഷ്ട്രീയ കുതികാൽ വെട്ടിയാണ് കുര്യൻ. കെ കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും എകെ ആന്റണിയെയും ചതിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് നന്ദകുമാർ. സ്വന്തംവീട്ടിൽ മോഷണം നടത്തിയ ആളാണ്. ജഡ്ജിയെ മാറ്റണമെന്നുള്ള നടക്കാത്ത ആവശ്യവുമായാണ് അയാൾ കാണാൻ വന്നത്. കുര്യന്റെ ശിഷ്യൻ ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു. ഇപ്പോൾ ആന്റോ ആന്റണിയും പിജെ. കുര്യനും ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയത്.’ അനിൽ പറഞ്ഞു.
ഇന്നലെയാണ് അനിൽ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ദല്ലാൾ ടി.ജി. നന്ദകുമാർ രംഗത്തെത്തിയത്. 2013 ഏപ്രിലിൽ യു.പി.എ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സി.ബി.ഐ സ്റ്റാൻഡിംഗ് കോൺസലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്ന് അനിൽ പണം വാങ്ങിയത്. പക്ഷേ കാര്യം നടന്നില്ല. എൻ.ഡി.എ സർക്കാർ അധികാരമേറ്റ ശേഷമാണ് പണം തിരികെ ലഭിച്ചത്. പി.ടി. തോമസിനും പി.ജെ. കുര്യനും ഇക്കാര്യം അറിയാം. അനിൽ നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാർ പറഞ്ഞു. ഈ ആരോപണങ്ങൾ ശരിവച്ചുകൊണ്ട് ഇന്ന് രാവിലെയാണ് പിജെ കുര്യൻ രംഗത്തെത്തിയത്. നന്ദകുമാർ തന്നെവന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് പിജെ കുര്യൻ പറഞ്ഞത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

