കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം: വിഡി സതീശൻ

ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ കുറ്റവാളിയായ സിപിഎം നേതാവ് കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവമുള്ള ആരോപണമാണു ലീഗ് നേതാവ് കെ.എം.ഷാജി ഉന്നയിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫസൽ കേസിലേത് ഉൾപ്പെടെ പ്രതികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ടിപി കൊലക്കേസിൽ സിപിഎം നേതാക്കളുമായി ബന്ധപ്പെടുത്താവുന്ന കണ്ണിയായ കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് ജയിലിൽ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം. സമരാഗ്‌നിയുടെ ഭാഗമായി കോട്ടയത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.

‘ടിപി കൊലക്കേസിൽ ചാർജ് ഷീറ്റ് നൽകി അന്വേഷണം നടക്കുമ്പോൾ മറ്റൊരു അന്വേഷണത്തിനു സാധ്യതയില്ലായിരുന്നു. എന്നാലിപ്പോൾ ഹൈക്കോടതി കേസ് റീ ഓപ്പൺ ചെയ്ത സാഹചര്യത്തിൽ ടിപി വധത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷിക്കണം. അന്വേഷണം എവിടെ പോയി നിൽക്കുമെന്ന് എല്ലാവർക്കും അറിയാം. കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ ആദ്യം ആക്ഷേപിച്ചതു മുഖ്യമന്ത്രിയാണ്. ഇതിനു പിന്നാലെയാണു താഴെയുള്ള നേതാക്കൾ ചന്ദ്രശേഖരനെ വെള്ളപുതപ്പിച്ച് കിടത്തുമെന്നും തലച്ചോറ് പൂക്കുല പോലെ ചിതറിക്കുമെന്നുമൊക്കെ പ്രസംഗിച്ചത്. കുലംകുത്തിയായി പ്രഖ്യാപിച്ച് കൊലപ്പെടുത്തണമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഇവരുടെ ഫോൺ സംഭാഷണങ്ങളും പരിശോധിച്ചാൽ ഉന്നതതല ഗൂഢാലോചന വ്യക്തമാകും.’ സതീശൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply