തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പിവി അൻവർ പാലക്കാട്ടെ കോൺഗ്രസ് വിമതൻ എവി ഗോപിനാഥിനെ കണ്ട് ഒപ്പം നിൽക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ അൻവറിൻ്റെ ആവശ്യം തള്ളിയ എ വി ഗോപിനാഥ് താത്പര്യമില്ലെന്ന് അറിയിച്ചു. ഇന്നലെ രാത്രി എ വി ഗോപിനാഥിൻ്റെ വീട്ടിൽ നേരിട്ടെത്തിയാണ് പി വി അൻവർ ചർച്ച നടത്തിയത്.
എം എൽ എ സ്ഥാനം രാജിവച്ചശേഷം പി വി അൻവർ നിലമ്പൂരിൽ തിരിച്ചെത്തിയിട്ടുണ്ട്. തൻ്റെ ഭാവി പ്രവർത്തനം വിശദീകരിക്കാൻ അദ്ദേഹം രാവിലെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിനിടെ അൻവർ ഉയർത്തിയ മലയോര മേഖലയിലെ വന്യ ജീവി പ്രശ്നവുമായി ബന്ധപ്പെട്ട വന നിയമ ഭേദഗതി വിഷയം കോൺഗ്രസ് ഏറ്റടുത്തിട്ടുണ്ട്. നിലമ്പൂർ മേഖലയിൽ ഇന്ന് ഈ വിഷയത്തിൽ കോൺഗ്രസ് വാഹന പ്രചാരണ ജാഥ നടത്തുന്നുണ്ട്.
കോൺഗ്രസ്സിൽ പുതിയ തർക്കത്തിന് തുടക്കമിട്ടാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. ആര്യാടൻ ഷൗക്കത്തല്ല, നിലമ്പൂരിൽ വിഎസ് ജോയിയാണ് മികച്ച സ്ഥാനാർത്ഥിയെന്ന അൻവറിൻറെ നിർദ്ദേശത്തിൽ പാർട്ടിക്കുള്ളിൽ വലിയ അമർഷമുണ്ടായിരുന്നു.
കോൺഗ്രസിൻ്റെ ഗുഡ് ബുക്കിൽ കയറാൻ ശ്രമിക്കുമ്പോഴും അൻവറിന് പല ഗൂഢലക്ഷ്യങ്ങളും ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പക്ഷെ അൻവറിനോട് എന്നും മൃദുസമീപനം തുടരുന്ന കെ സുധാകരനും രമേശ് ചെന്നിത്തലയും അതൊരു വലിയ പ്രശ്നമായി കണ്ടിരുന്നില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

