‘ഇ.ഡിയെ ഉപയോഗിച്ച് ബിജെപി ഗുണ്ടാ പിരിവ് നടത്തുന്നു’; വരുന്നത് സതീശനെ സമാധാനിപ്പിക്കാനെന്ന് എം.വി.ഗോവിന്ദൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ ഉപയോഗിച്ച് ബിജെപി ഗുണ്ടാ പിരിവ് നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിശ്വാസ്യത തകർന്നുവെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞ ഏജൻസിയാണ് ഇ.ഡി. ഇ.ഡി കൂലിക്കുവേണ്ടി പ്രവർത്തിക്കുകയാണ്. ഇ.ഡിയെ ഉപയോഗിച്ച് ബിജെപി ഭയപ്പെടുത്തി പണം വാങ്ങുകയാണ്. കട്ടുമുടിക്കാനും പണം ഉണ്ടാക്കാനുമാണ് ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്. അവർ രാഷ്ട്രീയമായി ആരെയും ലക്ഷ്യം വയ്ക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

യഥാർഥ അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ഉൾപ്പെടെ ആരോപണം ഉയർന്നിട്ടുള്ള മാസപ്പടിക്കേസിൽ ഇ.ഡി അന്വേഷിക്കാൻ വരുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമാധാനിപ്പിക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിലൊന്നും കീഴടങ്ങുന്ന പാർട്ടിയും ജനങ്ങളുമല്ല കേരളത്തിലുള്ളത്. മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും മനഃപൂർവം അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ട്രൽ ബോണ്ട് മാറി. കേന്ദ്ര ഏജൻസികളെല്ലാം രാഷ്ട്രീയ താൽപര്യത്തോടെയും അഴിമതി താൽപര്യത്തോടെയുമാണ് പെരുമാറുന്നത്. ഇതിനെയെല്ലാം കോൺഗ്രസ് അനുകൂലിക്കുകയാണ്. മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തപ്പോൾ കേജ്‌രിവാളിനെയും അറസ്റ്റു ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ തയാറായില്ല. കോൺഗ്രസിനെ ബാധിക്കുന്ന കാര്യങ്ങളിൽ മാത്രം പ്രതിഷേധിക്കുകയും മറ്റുള്ള സംഭവങ്ങളിൽ നിശബ്ദത പാലിക്കുകയും ചെയ്യുകയാണ്. കേജ്‌രിവാളിന്റെ അറസ്റ്റിനെ അമേരിക്കയും ജർമനിയും എതിർത്തിട്ടുണ്ട്. ലോകരാഷ്ട്രങ്ങളിൽ വലിയ വിഭാഗം ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണ്. ഇലക്ട്രൽ ബോണ്ട് വേണ്ട എന്നു തീരുമാനിച്ച പാർട്ടി സിപിഎമ്മാണ്. ഒരു പൈസയും സിപിഎം വാങ്ങിയിട്ടില്ല എം.വി.ഗോവിന്ദൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply