കത്ത് പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ. മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്താണ് ഇന്നലെ പുറത്ത് വന്നത്. ഇപ്പോൾ പുറത്തു വന്ന കത്തിനു ആധികാരികത ഇല്ലെന്നും തങ്കപ്പൻ ചൂണ്ടിക്കാട്ടി.
സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പ് പല നേതാക്കളും കത്തയച്ചിട്ടുണ്ട്. മുരളീധരന്റെ പേര് മാത്രമല്ല, രാഹുലിന്റെയും ബൽറാമിന്റെയും പേരുകൾ ഉൾപ്പെടുത്തിയാണ് കത്തുകൾ അയച്ചിരുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കത്തുകളാണ് ഇതൊക്കെയെന്നും ആ കത്തുകളൊക്കെ അടഞ്ഞ അധ്യായങ്ങളാണെന്നും എ തങ്കപ്പൻ പറഞ്ഞു.
അതൊന്നും ഇനി പരിശോധിക്കേണ്ടതില്ല. ഈ കത്തു പുറത്തു വന്നതിനു പിന്നിൽ ആരാണെന്നു അറിയില്ല. ഇതിൽ അന്വേഷണം ആവശ്യമില്ല. ഇത് കൊണ്ടൊന്നും രാഹുലിന്റെ വിജയം തടയാനാവില്ലെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു. സരിനു മറുപടി പറയേണ്ടതില്ലെന്ന് പറഞ്ഞ തങ്കപ്പൻ പാർട്ടിക്ക് പുറത്തു പോയവൻ എന്തും പറയുമെന്നും കോൺഗ്രസ് ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ചൂണ്ടിക്കാട്ടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

