ആറാം ക്ലാസുകാരന് അദ്ധ്യാപകനിൽ നിന്ന് ക്രൂരമർദ്ദനം ഏറ്റതായി പരാതി. കൊല്ലത്ത് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനായ റിയാസിനെതിരെയാണ് മാതാപിതാക്കൾ പരാതി ഉന്നയിച്ചത്. ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താലാണ് മർദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവായ രാജീവ് പറഞ്ഞു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിൽവന്ന കുട്ടി നല്ല ക്ഷീണിതനായിരുന്നുവെന്നും കണ്ണുകൾ ചുവന്ന നിലയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. തന്നോട് കാര്യമെന്താണെന്ന് മകൻ പറഞ്ഞില്ല. വീട്ടിലെത്തി സഹോദരിയോടാണ് മർദ്ദനമേറ്റ വിവരം പറഞ്ഞത്. ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് മകനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കള്ളം പറഞ്ഞുവെന്ന പേരിലാണ് കുട്ടിയെ മർദ്ദിച്ചത്. പതിനഞ്ചിൽ കൂടുതൽ അടി കുട്ടിക്ക് ഒരേസ്ഥലത്തുതന്നെ കൊണ്ടിട്ടുണ്ട്. അദ്ധ്യാപകനെ വിളിച്ചപ്പോൾ എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഓഫീസിൽ വരാനാണ് ആവശ്യപ്പെട്ടത്. പ്രാഥമികകർമ്മം പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് മകനെന്നും രാജീവ് പറഞ്ഞു.
ഹോംവർക്ക് എഴുതാത്തതിന് ആറാം ക്ളാസുകാരന് ട്യൂഷൻ അദ്ധ്യാപകൻ ഇംപോസിഷൻ നൽകിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം എഴുതിയെന്ന് പറഞ്ഞ കുട്ടി പിന്നീട് ഇല്ലെന്ന് പറഞ്ഞതാണ് മർദ്ദനത്തിന് കാരണം. സംഭവത്തിൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

