ആംബുലൻസുകൾക്ക് മിനിമം ചാർജ് 600- 2500 രൂപ; താരിഫുമായി സർക്കാർ

ആംബുലൻസിന് താരിഫ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. വെന്റിലേറ്റർ സൗകര്യമുള്ള എയർ കണ്ടീഷൻഡ് ആംബുലൻസിന് മിനിമം ചാർജ് 2500 രൂപയും (10.കി.മീ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാർജായി 50 രൂപ നിരക്കേർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

വെന്റിലേറ്റർ അടക്കമുള്ള ഹൈ എന്റ് വാഹനങ്ങളുടെ നിരക്കാണിത്. വെന്റിലേറ്ററില്ലാത്ത ഓക്സിജൻ സൗകര്യമുള്ള സാധാരണ എയർകണ്ടീഷൻഡ് ആംബുലൻസിന് മിനിമം ചാർജ് 1500 രൂപയും അധിക കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും വീതമായിരിക്കും

ചെറിയ ഒമ്നി പോലുള്ള എസി ആംബുലൻസിന് 800 രൂപയായിരിക്കും. വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും അധിക കിലോ മീറ്ററിന് 25 രൂപയും ആയിരിക്കും. ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് 600രൂപയും ആയിരിക്കും മിനിമം ചാർജ്. വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 150 രൂപയും അധിക കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആർ.സി.സിയിലേക്ക് വരുന്ന രോഗികൾക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply