അസ്‍മിയ‍യുടെ ആത്മഹത്യ: കലക്ടർക്ക് കത്ത് നൽകി പൊലീസ്

ഇടമനക്കുഴി ഖദീജത്തുൽ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി ബീമാപള്ളി സ്വദേശി അസ്‍മിയ‍ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസിൽ, മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന് പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ അനുമതിയുണ്ടെന്ന കാര്യത്തിൽ സംയുക്ത പരിശോധന വേണമെന്ന് ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കലക്ടർക്ക് കത്തു നൽകി.

മരണകാരണം തേടിയുള്ള അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കൾ, സഹപാഠികൾ, കോളജ് അധ്യാപകർ തുടങ്ങിയവരുടെ മൊഴികൾ രേഖപ്പെടുത്തി. സഹപാഠികളിൽനിന്നു നേരിട്ടും ഫോൺ മുഖേനയും വിവരശേഖരണവും നടത്തി. ചിലരെ സ്റ്റേഷനിൽ എത്തിച്ചും മൊഴി എടുത്തു.

സ്ഥാപനം സന്ദർശിച്ച പ്രത്യേക അന്വേഷണ സംഘം ഹാജർ ബുക്ക് ഉൾപ്പെടെ കുട്ടിയുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു. സ്ഥാപനത്തിന്റെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചിരുന്നു. നെയ്യാറ്റിൻകര എഎസ്പി: ടി.ഫറാ‍ഷിനാണ് അന്വേഷണ ചുമതല. പ്രത്യേക സംഘത്തിൽ ഒരു സിഐ ഉൾപ്പെടെ നാലു പേർ‌ വനിതകളാണ്. ഒരാഴ്ച മുൻപാണ് അസ്മിയ മോളെ കോളജിലെ ലൈബ്രറി ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply