അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം ജീവനൊടുക്കി ഇരുപത്തിമൂന്നുകാരൻ. നിലമ്പൂർ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരനാണ് സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കിയത്.
ഏപ്രിൽ ഒൻപതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തുവെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. ഇന്നലെ രാവിലെയാണ് ജ്യോതിഷിനെ കുടുംബം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ബോഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മനോരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നുവെന്നും അതിൽ നിന്ന് കരകയറാൻ പറ്റാത്ത രീതിയിൽ അകപ്പെട്ടുപോയെന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. തന്നെ ചികിത്സ ഡോക്ടറോട് നന്ദിയും, സുഹൃത്തക്കളോടും കുടുംബത്തോടും ക്ഷമ ചോദിച്ചുമാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതേ കുറിപ്പ് ജ്യോതിഷ് ഫേസ്ബുക്കിലൂടെയും പങ്കുവച്ചിരുന്നു.
ഒരു വ്യക്തിത്വ വൈകല്യമാണ് ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡറെന്ന് സൈക്യാട്രിസ്റ്റ് ഡോ.എൽസി ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തരക്കാർക്ക് മൂഡ് സ്വിംഗ്‌സ് അധികമായിരിക്കും. സന്തോഷവും, ദേഷ്യവും, സങ്കടവും അവർ അതിന്റെ പാരമ്യത്തിൽ അനുഭവിക്കും. ചിലർ സ്വയം മുറിവേൽപ്പിക്കാനുള്ള ശ്രമവും നടത്താറുണ്ട്. പലപ്പോഴും മരിക്കണമെന്ന ലക്ഷ്യമില്ലാതെയാകും ഈ സ്വയം മുറിവേൽപ്പിക്കൽ. മറ്റുള്ളവർക്ക് നിസാരമെന്ന് തോന്നുന്ന കാര്യങ്ങളോട് പലപ്പോഴും താവ്രമായിട്ടാകും ഇവർ പ്രതികരിക്കുകയെന്നും ഡോ.എൽസി ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു.
കൃത്യമായി ഡോക്ടറുടെ സഹായം തേടി അവരുടെ നിർദേശങ്ങളും മരുന്നും കഴിച്ചാൽ ബിപിഡി ഉള്ള വ്യക്തികൾക്കും സാധാരണ ജീവിതം നയിക്കാമെന്ന് ഡോക്ടർ എൽസി ഉമ്മൻ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

