അരിക്കൊമ്പൻ കന്യാകുമാരിയിൽ തന്നെ തുടരുന്നതായി വിവരം; നിരീക്ഷണം ശക്തമാക്കും

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തന്നെ തുടരുന്നതായി വിവരം. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പൻ ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു.

ചിന്നക്കനാലിൽ വെച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല. പഴയ ആരോഗ്യസ്ഥിതിയിൽ ഒരു ദിവസം പതിനഞ്ചു മുതൽ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിക്കാറുണ്ട്. എന്നാൽ, ശനിയാഴ്ച ആറു കിലോമീറ്റർ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. അപ്പർ കോതയാറിന്റെ തെക്കൻ ദിശയിലേക്കായിരുന്നു അരിക്കൊമ്പൻ സഞ്ചരിച്ചത് എന്നാണ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകളിൽ നിന്ന് വ്യക്തമാകുന്നത്.

ജനവാസ മേഖലയിലേക്ക് പെട്ടെന്ന് അരിക്കൊമ്പൻ എത്താൻ സാധ്യതയില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ നിരീക്ഷണം. കന്യാകുമാരിക്ക് സമീപമുള്ള ജനവാസ മേഖലയിലേക്കോ കേരളത്തിലെ പൊന്മുടിയടക്കമുള്ള മേഖലയിലേക്കോ അരിക്കൊമ്പൻ കടക്കാതിരിക്കാനുള്ള നടപടികൾ തമിഴ്നാട് വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അമ്പതംഗ ദൗത്യസംഘത്തെ വനംവകുപ്പ് ഇതിനായി നിയോഗിച്ചിട്ടുണ്ട്. 

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply