അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമ്മിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ഏപ്രിൽ ഒന്നിന് മുമ്പ് നിർമ്മിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ജൂലായ് 30 ഇറക്കിയ ഉത്തരവാണ് ജസ്റ്റിസ് ദിനേശ്‌കുമാർ സിംഗ് റദ്ദാക്കിയത്.
സർക്കാരിന്റെ ഈ ഉത്തരവ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പാകാതിരിക്കാനുള്ള തന്ത്രമാണെന്നും കോടതി വിമർശിച്ചു. അംഗീകാരമുള്ള നിർമ്മാതാക്കളിൽ നിന്നും ഡീലർമാരിൽ നിന്നും സുതാര്യമായ ടെൻഡർ വിളിച്ച് പദ്ധതി നടപ്പാക്കണമെന്നും സിംഗിൾബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. അതിസുരക്ഷ നമ്പർ പ്ലേറ്റ് നിർമ്മാതാക്കളായ മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടീവ്സ് അടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് കോടതി ഉത്തരവ്.
കേന്ദ്ര ഏജൻസികളുടെ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും നമ്പർ പ്ലേറ്റുകൾ നിർമ്മിക്കാനും ഘടിപ്പിച്ച് നൽകാനും സംസ്ഥാന സർക്കാർ അനവദിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ പരാതി. ഇതിനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. ആഗോള ടെൻഡർ വിളിച്ച് ഉചിതമായ ഒന്നോ അധിലധികമോ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന് നിർദ്ദേശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

