യെമെൻ തലസ്ഥാനമായ സനായിൽ നടന്ന ഉന്നതതല യോഗത്തിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുളള തീരുമാനം ഉണ്ടായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. യെമെനി പ്രതിനിധികളാണ് ഈ വിവരം തന്നെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ഖ് ഹബീബ് ഉമർ ഹബീബിന്റെ ഇടപെടലാണ് കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദി കുടുംബവുമായി സംസാരിക്കാൻ വഴിയൊരുക്കിയത്. തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായെന്ന് കാന്തപുരം അറിയിച്ചു.വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ അനുകൂലമായ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്ന് യെമെൻ പ്രതിനിധികൾ ഉറപ്പ് നൽകിയതായും കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസുകളെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
‘ദി ഫെഡറൽ’ എന്ന ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. നിമിഷപ്രിയക്ക് മാപ്പ് നൽകുന്നതിലോ അല്ലെങ്കിൽ ശിക്ഷയിൽ ഇളവ് വരുത്തുന്നതിലോ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

