ചരിത്രമെഴുതി യു.എസ് ഡോക്ടർമാർ; ഗർഭസ്ഥശിശുവിന്റെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തി

ഗർഭത്തിലുള്ള ശിശുവിന് ശസ്ത്രക്രിയ നടത്തി ചരിത്രമെഴുതി യു.എസ് ഡോക്ടർമാർ. തലച്ചോറിലെ അപൂർവരോഗത്തിനായിരുന്നു ശസ്ത്രക്രിയ നടന്നത്. യു.എസ് ചരിത്രത്തിൽ ഇതാദ്യമായാണ് ഗർഭസ്ഥശിശുവിന് ശസ്ത്രക്രിയ നടത്തുന്നത്.ലൂസിയാന സ്വദേശികളായ ഡെറെക്-കെൻയാട്ട കോൾമാൻ ദമ്പതികളുടെ കുഞ്ഞിനാണ് ബോസ്റ്റണിലെ ചിൽഡ്രൻസ് ആശുപത്രിയിൽ അപൂർവശസ്ത്രക്രിയ നടന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴലിലുള്ള അസ്വാഭാവിക രോഗത്തിനായിരുന്നു ചികിത്സ. തലച്ചോറിലെ രക്തക്കുഴലുമായി ബന്ധപ്പെട്ട അപൂർവരോഗമായ ഗാലൻ മാൽഫോമേഷനാണ് ഗർഭസ്ഥശിശുവിൽ കണ്ടെത്തിയത്.
ഇതേ രോഗവുമായി ജനിച്ച മിക്ക കുട്ടികളും ഹൃദ്രോഗങ്ങളോ മസ്തിഷ്‌കാഘാതമോ സംഭവിച്ച് വളരെ വേഗത്തിൽ മരിക്കാറാണ് പതിവ്. രോഗം ഗർഭത്തിലിരിക്കെ തന്നെ ചികിത്സിച്ചുമാറ്റാമെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയ നടന്നത്. പ്രസവതിയതിക്ക് ഏതാനും മാസങ്ങൾക്കുമുൻപ് ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം പ്രസവിച്ച കുഞ്ഞും അമ്മയും പൂർണ ആരോഗ്യത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ പ്രസവഘട്ടമായിരുന്നു ഏറ്റവും ആകാംക്ഷനിറഞ്ഞതെന്ന് ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർ ഡാരൻ ഒർബാച്ച് പറഞ്ഞു. ഇത്തരമൊരു ശസ്ത്രക്രിയ ആദ്യത്തേതായതിനാൽ വിജയകരമാകുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുഞ്ഞ് ആരോഗ്യത്തോടെ ജനിച്ചുവീണ സമയമായിരുന്നു ശസ്ത്രക്രിയയിലെ ഏറ്റവും മികച്ച നിമിഷമെന്നും അദ്ദേഹം സൂചിപ്പിച്ചു.