കനത്ത പോരാട്ടം നടക്കുന്ന ഗാസയിൽ ഹമാസ് പോരാളികൾ കനത്ത പ്രഹരമാണ് ഇസ്രായേൽ സൈന്യത്തിന് മേൽ ഏൽപ്പിക്കുന്നതെന്നും അധിനിവേശത്തിന് മുന്നിൽ കീഴ്‌പ്പെടില്ലെന്നും ഹമാസ് നേതാവ് യഹ്‌യ സിൻവാർ. ഗാസയ്ക്ക് പുറത്തുള്ള നേതാക്കൾക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. അൽജസീറയാണ് കത്ത് ഉദ്ധരിച്ചുള്ള വാർത്ത പുറത്തുവിട്ടത്. രണ്ടര മാസം പിന്നിട്ട പോരാട്ടത്തിന്റെ പുരോഗതിയും കത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘ഇസ്രായേൽ കരയാക്രമണം ആരംഭിച്ചത് മുതൽ 5000ത്തോളം ഇസ്രായേൽ സൈനികർക്ക് തിരിച്ചടിയേറ്റതായി സിൻവാർ കത്തിൽ അവകാശപ്പെടുന്നുണ്ട്. ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു’. 750ഓളം സൈനികവാഹനങ്ങൾ തകർത്തു. ‘അൽ ഖസ്സാം ബ്രിഗേഡ് അധിനിവേശ ശക്തികൾക്കെതിരെ തുല്യതയില്ലാത്ത പോരാട്ടമാണ് നടത്തുന്നത്. ഇസ്രായേൽ സൈന്യത്തെ പോരാളികൾ തകർത്തുകൊണ്ടിരിക്കുകയാണ്. അത് തുടരും’- സിൻവാർ കത്തിൽ വ്യക്തമാക്കി.
അതേസമയം തെക്കൻ ഗാസയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. 24 മണിക്കൂറിനുള്ളിൽ 100 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഹമാസിന്റെ തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം തുടരുകയാണ്. നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റ ഇവിടേക്ക് ആംബുലൻസ് എത്തുന്നത് അടക്കം സൈന്യം തടഞ്ഞതായി റെഡ് ക്രസൻറ് സൊസൈറ്റി അറിയിച്ചു. വെസ്റ്റ് ബാങ്ക്, റാമല്ല എന്നിവിടങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്.
അൽ നാസർ ആശുപത്രി, ജോർദാനിയൻ ഫീൽഡ് ഹോസ്പിറ്റൽ എന്നിവയുടെ പരിസരങ്ങളിൽ തീവ്ര വ്യോമാക്രണമാണുണ്ടായത്. ഇസ്രായേൽ അധിനിവേശ സേന 80 പേരുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കൈമാറിയതായും റിപ്പോർട്ടുണ്ട്. തെക്കൻ ഗസ്സയിൽ 24 മണിക്കൂറിനുള്ളിൽ 100 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

