പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഏറ്റവും പുതിയ നോവലായ ‘വിക്ടറി സിറ്റി’ ഇന്ന് പ്രകാശനം ചെയ്യും. ആറ് മാസങ്ങൾക്ക് മുമ്പാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് സല്‍മാന്‍ റുഷ്ദിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഇടതുകൈയ്ക്ക് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഈ പ്രതിസന്ധികളെ തരണം ചെയ്താണ് അദ്ദേഹം തന്റെ പുതിയ നോവലിന്റെ പ്രകാശനം നടത്താൻ ഒരുങ്ങുന്നത്. പുസ്തകത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ആക്രമണത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്റെ അനുഭവം വിവരിക്കുകയും ചെയ്തിരുന്നു.
‘ആക്രമണത്തിന് ശേഷം എഴുതാന്‍ വളരെ പ്രയാസം അനുഭവപ്പെട്ടിരുന്നു. എഴുതാനായി ഞാന്‍ ഇരിക്കുമായിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. എന്തൊക്കെയോ എഴുതി. എല്ലാം അർത്ഥ ശൂന്യമാണെന്നാണ് തോന്നിയത്. ഒരു ദിവസം എഴുതുന്നത് പിറ്റേന്ന് ഞാന്‍ തന്നെ ഒഴിവാക്കുമായിരുന്നു. ഞാന്‍ ആ അവസ്ഥയില്‍ നിന്ന് മോചിതനായിരുന്നില്ല,’ റുഷ്ദി പറഞ്ഞു.
ആക്രമണത്തിന് ശേഷം അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും റുഷ്ദി പറഞ്ഞു. വിരലുകള്‍ പലപ്പോഴും തന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“എന്റെ ശരീരത്തിലെ വലിയ മുറിവുകളൊക്കെ ഉണങ്ങി തുടങ്ങി. എന്റെ തള്ളവിരല്‍, ചൂണ്ടുവിരല്‍ , കൈപ്പത്തിയുടെ താഴ്ഭാഗം എന്നിവിടങ്ങളിൽ ചെറിയ മാറ്റങ്ങള്‍ കാണുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ധാരാളം ഹാന്‍ഡ് തെറാപ്പി ചെയ്യുന്നുണ്ട്. എല്ലാം വളരെ നന്നായി തന്നെ ചെയ്യുന്നുവെന്ന് ഓരോ ദിവസവും ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്,’ റുഷ്ദി പറഞ്ഞു.
‘എല്ലാം ശരിയാകും. എന്നാല്‍ എന്താണ് അന്ന് സംഭവിച്ചത് എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ വിഷമം ഒന്നും തോന്നുന്നില്ല. എന്റെ ജീവിതത്തെക്കാള്‍ മനോഹരമാണ് എന്റെ പുസ്തകങ്ങള്‍ എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ലോകം അതിനോട് വിയോജിക്കുന്നുവെന്നാണ് തോന്നുന്നത്,’ റുഷ്ദി പറഞ്ഞു.
റുഷ്ദിയുടെ 15മത് നോവലാണ് വിക്ടറി സിറ്റി. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് ബുക്ക് പ്രസിദ്ധീകരിക്കുന്നത്. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തെപ്പറ്റിയാണ് നോവല്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2022 ഓഗസ്റ്റിലാണ് സല്‍മാന്‍ റുഷ്ദിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ന്യൂയോര്‍ക്കിലെ ഒരു പ്രസംഗ വേദിയില്‍ വെച്ചാണ് ഒരു യുവാവ് അദ്ദേഹത്തെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഹാദി മാറ്റര്‍ എന്ന യുവാവാണ് റുഷ്ദിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
1988ല്‍ പ്രസിദ്ധീകരിച്ച ദി സാത്താനിക് വേഴ്സസ് എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് റഷ്ദിയുടെ ജീവിതം മാറിമറിഞ്ഞത്. ഈ നോവലില്‍ മതനിന്ദ ആരോപിച്ച് ഇറാനിയന്‍ മതനേതാവ് അയത്തുള്ള അലി ഖൊമേനി റുഷ്ദിയെ വധിക്കാന്‍ ഫത്വാ പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ബ്രിട്ടനില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
1981ലെ ബുക്കര്‍ സമ്മാനം നേടിയ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന നോവലില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ അവതരിപ്പിച്ചതിന് പേരുകേട്ട റുഷ്ദിയ്ക്ക് ദി സാത്താനിക് വേഴ്സസ് എന്ന നോവലിലൂടെ എതിര്‍പ്പുകളും വധഭീഷണിയുമാണ് നേരിടേണ്ടി വന്നത്. ഈ നോവല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണെന്നാണ് ഒരു വിഭാഗം ഇസ്ലാം മതവിശ്വാസികളുടെ ആരോപണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

