പാരീസിലെ കൊളംബസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. ഉത്തരേന്ത്യൻ വിദ്യാർത്ഥികളിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. 27 ഇന്ത്യൻ വിദ്യാർത്ഥികളിൽ എട്ട് പേർ മലയാളികളാണ്. ഇവർ സുരക്ഷിതരാണ്. എന്നാൽ തീപിടിത്തത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ രേഖകളും പാസ്‌പോർട്ടും അടക്കം സുപ്രധാനമായ രേഖകൾ കത്തിനശിച്ചു. കഴിഞ്ഞ ഒമ്പതാം തീയതി വെെകിട്ട് പാരീസ് സമയം ആറിനായിരുന്നു അപകടം ഉണ്ടായത്.
മാനേജ്‌മെന്റ്, എൻജിനീയറിംഗ് പഠനത്തിന് ഇന്ത്യയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ താമിസിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച താൽക്കാലിക മുറികളിലായിരുന്നു തീപിടിച്ചത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തിൽ പാരീസുകാരനായ വീട്ടുടമ കസ്റ്റഡിയിലാണ്. സംഭവത്തെ തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആദ്യ രണ്ട് ദിവസം ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളിൽ താമസമൊരുക്കി. ഇന്നലെ ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഒരു മാസത്തേക്ക് താൽക്കാലികമായി താമസിക്കാൻ സൗകര്യം ഒരുക്കിയതായി സർവ മലയാളി ഫ്രാൻസിന്റെ പ്രസിഡന്റ് ജിത്തു ജനാർദനൻ പറഞ്ഞു. പൊലീസ് കേസെടുത്ത ശേഷമേ പാസ്‌പോർട്ടും മറ്റ് രേഖകളും വീണ്ടെടുക്കുന്ന നടപടികളിലേക്ക് കടക്കാൻ കഴിയുവെന്നാണ് എംബസി അറിയിച്ചത്. പണവും ലാപ്‌ടോപ്പും സർട്ടിഫിക്കറ്റുമെല്ലാം കത്തിനശിച്ചതിന്റെ ആഘാതത്തിലാണ് വിദ്യാർത്ഥികൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

