പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള വിഭാഗീയ ആക്രമത്തിൽ കൊല്ലപ്പെട്ടത് 80 ലേറെ പേർ. ഏഴ് ദിവസം നീണ്ട അക്രമം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെന്നാണ് പാക് അധികൃതർ വിശദമാക്കുന്നത്. അഫ്ഗാൻ അതിർത്തി മേഖലയിലുണ്ടായ ഖുറാമിലുണ്ടായ സംഘർഷത്തിൽ 156ലേറെ പേർക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഖലയിൽ അക്രമം ആരംഭിച്ചത്. പൊലീസ് സംരക്ഷണയിൽ നീങ്ങിയ ഷിയ വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പിൽ 40 ലേറെ പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ നടന്ന പ്രത്യാക്രമണം മേഖയിൽ വലിയ രീതിയിലുള്ള നാശനഷ്ടത്തിലേക്ക് എത്തിച്ചിരുന്നു. ദശാബ്ദങ്ങളായി നില നിന്നിരുന്ന തർക്കങ്ങളും അക്രമ സംഭവങ്ങൾക്ക് പ്രചോദനമായി. ഷിയ, സുന്നി വിഭാഗങ്ങൾ തമ്മിലായിരുന്നു അക്രമം നടന്നത്.
ഞായറാഴ്ചയാണ് ഇരുവിഭാഗങ്ങൾക്കിടയിൽ സമവായ ചർച്ച പൂർത്തിയായത്. അക്രമം അവസാനിപ്പിക്കാൻ ഇരു വിഭാഗത്തിൽ നിന്നുള്ളവർ തയ്യാറായെന്നാണ് പാക് സർക്കാർ വക്താവ് മുഹമ്മദ് അലി സെയ്ഫ് വിശദമാക്കുന്നത്. 82 പേർ കൊല്ലപ്പെടുകയും 156 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അക്രമ സംഭവങ്ങൾക്ക് സമവായത്തിലെത്തിയെന്നാണ് പാക് സർക്കാർ വക്താവ് മാധ്യമങ്ങളോട് വിശദമാക്കിയത്. സംഘർഷങ്ങളിൽ മരിച്ചവരിൽ 16 പേർ സുന്നി വിഭാഗത്തിൽ നിന്നുള്ളവരും 66 പേർ ഷിയ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.
വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. സംഘർഷം ശക്തമായതിന് പിന്നാലെ മേഖലയിൽ നിന്ന് നൂറ് കണക്കിന് ആളുകളാണ് പലായനം ചെയ്തത്. കൊടും തണുപ്പിൽ സ്വദേശം വിട്ട് ഓടിപ്പോവേണ്ടി വന്നുവെന്നാണ് സംഘർഷ ബാധിതരായവർ ബിബിസിയോട് പ്രതികരിച്ചത്. ശനിയാഴ്ച മുതലാണ് ഷിയ, സുന്നി വിഭാഗത്തിലെ നേതാക്കന്മാരുമായി സമവായ ചർച്ചകൾ ആരംഭിച്ചത്. സമാധാന ചർച്ചയ്ക്ക് എത്തിയവരുടെ ഹെലികോപ്ടറിന് തീ പിടിക്കുന്ന സംഭവും ഇവിടെയുണ്ടായിരുന്നു. സമീപകാലത്ത് ഈ മേഖലയിലുണ്ടായ ഏറ്റവും മോശമായ ആക്രമണങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്നാണ് റിപ്പോർട്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

