തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകന്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഭൂകന്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മങ്ങുകയാണ്.
സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങി. 5 ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചു.കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട് . ഇതിനിടെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം സിറിയയിലേക്ക് തിരിച്ചു.
അതേസമയം ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം നടത്താൻ ‘ഓപ്പറേഷൻ ദോസ്ത്’ (സുഹൃത്ത്) എന്ന പേരിൽ ഇന്ത്യൻ സംഘം ഇവിടെ തുടരുകയാണ്. ഇസ്തംബുളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നു. പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം ഇവിടെ എത്തിക്കുന്നുണ്ട്. തുർക്കിയിൽ ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം ചേർന്ന് രക്ഷാദൗത്യം വേഗത്തിലാക്കാൻ 51 പേരെക്കൂടി ഇന്ത്യ അയച്ചതായി ദേശീയ ദുരന്ത നിവാരണ സേനാ ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും വൻഭൂകമ്പം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെയ്ക്കു മുൻപേ ആളുകളെല്ലാം ഉറക്കത്തിലായിരിക്കെ തുർക്കിയിലെ ഗസിയാൻടെപ്പിലാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഉച്ചയ്ക്കുശേഷം ഒന്നരയോടെ മേഖലയിൽ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

