ബീജിങ്: ട്രംപിന്റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി വീണ്ടും ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങൾക്ക് 84ശതമാനമായി നികുതി ഉയർത്തിയിരിക്കുകയാണ് ചൈന. ചൈനയ്ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി യു.എസ് ഉത്പന്നങ്ങൾക്ക് ചൈനയും 34 ശതമാനം തീരുവ ചുമത്തി. എന്നാൽ ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയാണ് ട്രംപ് മറുപടി നൽകിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങൾക്ക് 104 ശതമാനമായി നികുതി ഉയർന്നു.
അധിക തീരുവ ഏപ്രിൽ ഒമ്പതുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ യു.എസിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ചൈന വീണ്ടും അധിക തീരുവ പ്രഖ്യാപിച്ചു. ഇതോടെ യു.എസ് ഉത്പന്നങ്ങൾക്ക് മേലുള്ള നികുതി 84 ശതമാനമായി ഉയർന്നു. ഇതിന് പുറമെ യു.എസ് കമ്പനികൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. യു.എസിന്റെ തീരുവ നയങ്ങൾക്കെതിരെ ലോകവ്യാപാര സംഘടനയ്ക്ക് പരാതി നൽകുമെന്നും ചൈന വ്യക്തമാക്കി. 12 യു.എസ് കമ്പനികൾക്കാണ് കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആറ് കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
യു.എസിന്റെ തീരുവ നയം തെറ്റിനുമേൽ വീണ്ടും തെറ്റുചെയ്യുന്നതാണെന്നും തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും താത്പര്യങ്ങളെയും ലംഘിക്കുന്നതാണെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. നിയമാധിഷ്ടിതമായ ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തെ തകർക്കുന്നതാണെന്നും ചൈന വ്യക്തമാക്കി.
യു.എസിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങൾക്കും ട്രംപ് നികുതി ചുമത്തിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തിയത് ചൈനയ്ക്കെതിരെയാണ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരയുദ്ധം മുറുകി. ട്രംപിന്റെ നീക്കങ്ങളോട് അവസാനം വരെ പോരാടുമെന്നാണ് ചൈന നയം വ്യക്തമാക്കിയിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

