ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഇസ്രയേൽ ഒരുങ്ങുന്നു. വടക്കൻ ഗാസയിലേക്കു പലസ്തീൻ പൗരൻമാർ സ്വതന്ത്രമായി മടങ്ങിവരുന്നതിനെ ഇസ്രയേൽ എതിർക്കുമെന്നാണു സൂചന. കർശനമായ പരിശോധനകൾക്കു ശേഷം പ്രവേശനം അനുവദിക്കാനാണു നീക്കം.
ഹമാസ് പ്രവർത്തകരും അവരെ പിന്തുണയ്ക്കുന്നവരും തിരിച്ചെത്തുന്നതു തടയുകയാണു ലക്ഷ്യം. ഇസ്രയേലിന്റെ ഈ നീക്കത്തെ എതിർത്ത് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മധ്യസ്ഥർ പോലും കാണാത്ത നിർദേശങ്ങളെച്ചൊല്ലിയാണ് ഹമാസിന്റെ പ്രതികരണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ തടവിൽ കഴിയുന്ന ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ഇതു തടസ്സമായേക്കും.
ഈജിപ്തിനോടു ചേർന്നുകിടക്കുന്ന ഗാസ അതിർത്തിയുടെ നിയന്ത്രണം വേണമെന്ന ഇസ്രയേലിന്റെ ആവശ്യവും മധ്യസ്ഥ ചർച്ചകളിൽ നിഴൽ വീഴ്ത്തുന്നു. ഒത്തുതീർപ്പ് ഉടമ്പടിയിൽ പെടാത്തതാണ് ഈ ആവശ്യമെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈജിപ്ത് വ്യക്തമാക്കി. ‘ഫിലഡൽഫിയ ഇടനാഴി’യെന്നു വിളിക്കുന്ന ഈ പ്രദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രയേലിനു സമ്മതമല്ലെന്നാണു സൂചന.
നിർണായകമായ ഈ പ്രദേശത്തെ തുരങ്കങ്ങളിലൂടെ ഹമാസിന് ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിയിരുന്നു. എന്നാൽ, ഗാസയിലേക്കുള്ള തുരങ്കങ്ങൾ വർഷങ്ങൾക്കു മുൻപേ തകർത്തതാണെന്ന് ഈജിപ്ത് അവകാശപ്പെടുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വെടിനിർത്തൽ അനിവാര്യമാണെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അന്തിമകരാറിന് അടുത്തെത്തിക്കഴിഞ്ഞതായി വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. ഹമാസുമായി ഉടൻ വെടിനിർത്തലിലെത്തണമെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസും നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങൾക്കിടെ, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി പാരിസിൽ കൂടിക്കാഴ്ച നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ഗാസയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 18 പേരാണു കൊല്ലപ്പെട്ടത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

