ഓസ്ട്രേലിയയിൽ ജലവിമാനം തകർന്നു ; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഓസ്ട്രേലിയയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയിൽ ജലവിമാനം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റോട്ട്നെസ്റ്റ് ദ്വീപിലുണ്ടായ അപകടത്തിൽ ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. സെസ്ന 208 കാരവാൻ 675 ജലവിമാനമാണ് തകർന്നത്. താഴ്ന്ന് പറക്കുന്നതിനിടയിൽ ചുണ്ണാമ്പ് കല്ലിൽ ഇടിച്ച ജല വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഫിലിപ്പ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം പെർത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.

ഏഴ് പേരുമായി തോംപ്സൺ ബേയ്ക്ക് സമീപത്തായി ജലവിമാനം മുങ്ങുകയായിരുന്നു. പൈലറ്റ് അടക്കമുള്ളവർ മുങ്ങിപ്പോയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെൻമാർക്ക്, സ്വിറ്റ്സർലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ അടക്കമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പെർത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. ജലോപരിതലത്തിൽ നിന്ന് 26 അടിയിലെറെ താഴ്ചയിൽ അടക്കം എത്തിയാണ് രക്ഷാപ്രവർത്തകർ മുങ്ങിപ്പോയവരെ കണ്ടെത്തിയത്.

വിനോദസഞ്ചാരികൾ അടക്കം കണ്ട് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. ജലവിമാനത്തിന്റെ ഭാഗങ്ങളിൽ ഏറിയ പങ്കും മുങ്ങിയ നിലയിലാണ് ഉള്ളത്. കടലിൽ ഒഴുകി നടക്കുന്ന നിലയിലുണ്ടായിരുന്ന ജലവിമാനത്തിന്റെ ഭാഗങ്ങൾ ഇതിനോടകം നീക്കം ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. കടലിൽ നിന്ന് രക്ഷിച്ച മൂന്ന് പേരെയും ഗുരുതര പരിക്കുകളോടെ പെർത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply