ഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത്

ഇസ്രയേൽ-ഹമാസ് യുദ്ധം തുടരവേ ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ എന്ന നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ബന്ദികളെ വിട്ടയയ്ക്കുന്നതും പൂർണ്ണ വെടിനിർത്തലിന് വഴിയൊരുക്കുന്നതുമായ നിർദേശമാണ് അൽസീസി മുന്നോട്ടുവെച്ചത്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് അബ്ദുൽ ഫത്താഹ് അൽസീസി സർക്കാർ.

‘‘രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ്ണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട് പത്ത് ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തും’’–കെയ്റോയിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു 10 ദിവസത്തിനുള്ളിൽ സ്ഥിരമായ വെടിനിർത്തൽ കരാറിലെത്തുന്നതിനായി ചർച്ചകൾ പുനരാരംഭിക്കണമെന്നും അബ്ദുൽ ഫത്താഹ് അൽസീസി വ്യക്തമാക്കി.

അബുദൽ ഫത്താഹ് അൽസീസിയുടെ നിർദേശത്തോട് ഇസ്രയേലോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നിർദേശങ്ങൾ ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പലസ്തീനീയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എന്നാൽ ഏത് കരാറും യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേൽ സൈന്യത്തെ ഗാസയിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നതായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply