പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ആക്രമണത്തെ ശക്തമായി അപലപിക്കുകയും, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഹീനമായ ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്‌സസിലൂടെ വ്യക്താക്കി.
വിക്ടറിഡേയുടെ 80-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പ്രസിഡന്റ് പുതിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് പാക് പ്രതിരോധ മന്ത്രി പ്രതിസന്ധി പരിഹരിക്കാൻ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ കഴിയുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ച് ഇന്ത്യക്ക് പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത് .