Headlines

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ച് പ്രാഥമിക റിപ്പോർട്ട്

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ അണുബാധയുണ്ടായതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഡയാലിസിസിന് വിധേയരായവർക്ക് അണുബാധയേറ്റെന്നും ഇതോടൊപ്പം രക്തസമ്മർദ്ദം അപകടകരമാംവിധം താഴ്ന്നതുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആരോഗ്യ ഡയറക്ടർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. രണ്ട് ഡെപ്യൂട്ടി ഡി.എം.ഒമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഡിസംബർ 29-ന് ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത 26 പേരിൽ കായംകുളം സ്വദേശി മജീദ്, ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇവർക്ക് പുറമെ ഡയാലിസിസ് ചെയ്ത മറ്റ് ആറ് പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അണുബാധയ്ക്ക് കാരണമായതെന്ന് മരിച്ചവരുടെ ബന്ധുക്കൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്.

ആരോഗ്യ ഡയറക്ടർ നിയോഗിച്ച പ്രത്യേക വിദഗ്ദ്ധ സംഘം ആശുപത്രിയിൽ വിശദമായ പരിശോധന തുടരുകയാണ്. ഡയാലിസിസ് യൂണിറ്റിലെ ഉപകരണങ്ങൾ, ഉപയോഗിച്ച മരുന്നുകൾ, ജലം എന്നിവയുടെ സാംപിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അണുബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്തിയ ശേഷം മാത്രമേ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Leave a Reply