ഏകദിനപരമ്പരയിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റുകൾക്ക് തകർത്ത് ഇന്ത്യൻ വനിതകൾ. ടോസ്നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ആറുവിക്കറ്റിന് 258 റൺസെടുത്തു. ഇന്ത്യ 48.2 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്ത് ജയത്തിലെത്തി. 64 പന്തിൽ പുറത്താകാതെ 62 റൺസെടുത്ത ദീപ്തി ശർമയും 48 റൺ നേടിയ ജമീമ റോഡ്രിഗസുമാണ് ഇന്ത്യയുടെ വിജയശില്പകൾ. പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
ഇംഗ്ലണ്ടിനായി 92 പന്തിൽ 83 റൺസെടുത്ത സോഫിയ ഡെങ്ക്‌ളി ടോപ് സ്‌കോററായി. ആലീസ് റിച്ചാർഡ്‌സ് (53), ക്യാപ്റ്റൻ നാറ്റ് സീവർ ബ്രെന്റ് (41), എമ്മ ലാംബ് (39) എന്നിവരും തിളങ്ങി.
അഞ്ചാംവിക്കറ്റിൽ സോഫിയയും ആലീസുംചേർന്ന് 106 റൺസ് കണ്ടെത്തിയതോടെ ടീം പൊരുതാവുന്ന സ്‌കോറിലെത്തി. ആറാംവിക്കറ്റിൽ സോഫിയ എക്ലെസ്റ്റോണുമായി (23*) ചേർന്ന് സോഫിയ ഡെങ്ക്‌ളി 55 റൺസും കണ്ടെത്തി. ഒൻപത് ഫോറടങ്ങുന്നതാണ് ഡെങ്ക്‌ളിയുടെ ഇന്നിങ്‌സ്. ഇന്ത്യക്കായി ക്രാന്തി ഗൗഡും സ്‌നേഹ് റാണയും രണ്ടുവീതം വിക്കറ്റുവീഴ്ത്തി.

