ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം. അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയം നിർണായകമാണ്. വിജയിച്ചാൽ പരമ്പര സമനിലയിൽ കലാശിക്കും. മറിച്ചായാൽ പരമ്പര ഇംഗ്ലണ്ട് നേടും.
പേസർമാരുടെ വിളനിലമായ ഓവലിൽ ബുംറയുടെ അഭാവം മൂർച്ച കുറയ്ക്കുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്. പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ടീമിലില്ല. മറുവശത്ത് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ആർച്ചറും കളിക്കുന്നില്ല. ഈ കളിക്കാരുടെ അഭാവം ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
മാഞ്ചസ്റ്റർ ടെസ്റ്റിൽ പൊരുതി നേടിയ സമനില ഇന്ത്യൻ ടീമിന്റെ മനോഭാവം മാറ്റിയിട്ടുണ്ട്. പരമ്പരയിൽ രണ്ട് കളി തോറ്റെങ്കിലും സൂപ്പർ പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. .പതിനൊന്ന് സെഞ്ച്വറികളാണ് ഇന്ത്യൻ ബാറ്റർമാരുടെ പേരിൽ. റണ്ണടിക്കാരിൽ ആദ്യ നാലുപേരും ഇന്ത്യക്കാരാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 722 റണ്ണുമായി മുന്നിലുണ്ട്. മറുവശത്ത് ഇംഗ്ലീഷുകാർ ആകെ ഏഴ് സെഞ്ച്വറികളാണ് നേടിയത്.
ബൗളർമാരുടെ പട്ടികയിൽ 17 വിക്കറ്റുമായി സ്റ്റോക്സാണ് ഒന്നാമത്. 14 വിക്കറ്റുള്ള ബുംറയും മുഹമ്മദ് സിറാജുമാണ് രണ്ടാം സ്ഥാനത്ത്. കുൽദീപ് യാദവും അർഷ്ദീപ് സിങും ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ

