Headlines

സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഇന്ന് 75-ാം പിറന്നാള്‍

സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഇന്ന് 75-ാം പിറന്നാള്‍. ഇന്ത്യയിലെ പ്രമുഖ അഭിനേതാക്കളില്‍നിന്ന് രജനിക്ക് ആശംസകളുടെ പ്രവാഹമാണ്. അമിതാഭ് ബച്ചന്‍, ഋത്വിക് റോഷന്‍, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി വലിയൊരു താരനിരതന്നെ ആശംസകള്‍ അറിയിച്ചു.

വില്ലനായി സിനിമയിലെത്തിയ താരം പ്രേക്ഷകരെ കയ്യിലെടുത്തത് തന്‍റെ സ്റ്റൈലിലൂടെയാണ്. ഓരോ സിനിമകൾ കഴിയും തോറും രജനീകാന്ത് തമിഴ് ജനതയുടെ ആവേശമായി. സ്ക്രീനിൽ രജനീകാന്ത് കരഞ്ഞാൽ അവരും കൂടെ കരയും ഫൈറ്റ് രംഗങ്ങളിൽ ആവേശഭരിതരാകും. രജനിയെന്നാണ് തമിഴർക്ക് വികാരമാണ്. 50 വർഷത്തിൽ അധികമായി ആ നാടിനേയും നാട്ടുകാരേയും വിസ്മയിപ്പിക്കുന്ന അവരുടെ സ്വന്തം സൂപ്പർസ്റ്റാർ.

1975ൽ കെ. ബാലചന്ദറിന്‍റെ അപൂർവ രാഗങ്ങളിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് ചുവടുവെച്ചത്. തമിഴിലെ സൂപ്പർതാരമാകുന്നതിന് മുൻപ് മലയാളത്തിലും രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. ഐ.വി. ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും ആയിരുന്നു ചിത്രം. കമൽഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. അമിതാഭ് ബച്ചന്‍റെ സൂപ്പർഹിറ്റ് ചിത്രം ഡോണിന്‍റെ റീമേക്കായി എത്തിയ ബില്ലയിലൂടെയാണ് ആക്ഷൻ ഹീറോ പദവിയിലേക്ക് രജനി എത്തുന്നത്. പിന്നെയുള്ള രജനീകാന്തിന്‍റെ വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു.

മനിതന്‍, ദളപതി, അണ്ണാമലൈ, ബാഷ, മുത്തു, പടയപ്പ, ചന്ദ്രമുഖി, യെന്തിരന്‍ അങ്ങനെ പോകുന്നു സൂപ്പർഹിറ്റുകൾ. തമിഴിൽ അതിനിടെ തലമുറ മാറ്റം വന്നു. അതുവരെ സിനിമയിൽ നിറഞ്ഞുനിന്ന സൂപ്പർതാരങ്ങളെല്ലാം അപ്രത്യക്ഷരായി. കമൽഹാസന്‍റെ പോലും താരമൂല്യത്തിൽ ഇടിവ് വന്നു. ശരത് കുമാർ പോലുള്ള താരങ്ങൾ അച്ഛൻ വേഷങ്ങളിലേക്ക് മാറി. എന്നാൽ യുവ സൂപ്പർതാരങ്ങളുടെ വരവ് രജനീകാന്തിനെ മാത്രം തൊടാനായില്ല. നടൻ സൂര്യ പറഞ്ഞതുപോലെ തമിഴിൽ ഒറ്റ സൂപ്പർസ്റ്റാർ മാത്രമേ ഉള്ളൂ, അത് രജനീകാന്ത് ആണ്.

Leave a Reply