ഒമാനിൽ താമസിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് അവരുടെ സ്റ്റാറ്റസ് തിരുത്തുന്നതിനും, പിഴകളും സാമ്പത്തിക ബാധ്യതകളും ഒഴിവാക്കുന്നതിനും വേണ്ടി പ്രഖ്യാപിച്ച ഇളവ് കാലാവധി ഈ ഡിസംബർ മാസത്തോടെ അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഈ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്താനും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാനും തൊഴിൽ മന്ത്രാലയം നിർദേശിച്ചു.
പ്രധാന ഇളവുകളും ആനുകൂല്യങ്ങളും:
- പിഴ ഇളവ്: ഏഴ് വർഷം കഴിഞ്ഞ, കാലഹരണപ്പെട്ട തൊഴിൽ കാർഡുകൾക്കുള്ള പിഴകൾ പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്.
- സാമ്പത്തിക ബാധ്യതകൾ: 2017-ലോ അതിനു മുമ്പോ രേഖപ്പെടുത്തിയ സാമ്പത്തിക ബാധ്യതകൾ, തൊഴിലാളിയുടെ മടക്ക ടിക്കറ്റ് ചെലവുകൾ ഉൾപ്പെടെ, ഒഴിവാക്കി നൽകും.
- സ്ഥാപനങ്ങൾക്ക് ഇളവ്: വർക്ക് കാർഡ് പുതുക്കാതിരിക്കുക, സേവനമാറ്റം വരുത്താതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ കമ്പനികൾക്ക് ചുമത്തിയ പിഴകളിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
- വർക്ക് കാർഡ് റദ്ദാക്കൽ: 10 വർഷത്തിലധികമായി പ്രവർത്തനക്ഷമമല്ലാത്ത സേവന അപേക്ഷകളും വർക്ക് കാർഡുകളും റദ്ദാക്കും. എങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ കാർഡ് വീണ്ടും സജീവമാക്കാനുള്ള സൗകര്യം നിലനിർത്തും (ഉദാഹരണത്തിന്, തൊഴിൽ കാർഡ് പുതുക്കൽ, സേവനം റദ്ദാക്കൽ, രാജ്യത്തുനിന്ന് മടങ്ങൽ തുടങ്ങിയവ).
വർക്ക് പെർമിറ്റ് പുതുക്കൽ, ഫീസ് അടക്കൽ, സേവനം റദ്ദാക്കൽ, സേവനമാറ്റം അല്ലെങ്കിൽ തൊഴിലാളിയുടെ മടങ്ങിപ്പോക്ക് തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളാൽ പിഴയിൽ ഇളവ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

