ഒമാൻ കറൻസിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ആദ്യമായി ഒരു റിയാലിന്റെ പോളിമർ ബാങ്ക് നോട്ട് പുറത്തിറക്കി. നിലവിൽ പ്രചാരത്തിലുള്ള കോട്ടൺ അധിഷ്ഠിത നോട്ടുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷാ സവിശേഷതകളുള്ളതും ഈടുനിൽക്കുന്നതുമാണ് പുതിയ പോളിമർ നോട്ടുകൾ. 145 മില്ലീമീറ്റർ നീളവും 76 മില്ലീമീറ്റർ വീതിയുമാണ് ഈ നോട്ടിനുള്ളത്.
വരുന്ന ജനുവരി 11 മുതൽ പുതിയ നോട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും. റൂവി, സലാല, സോഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് കൗണ്ടറുകൾ വഴിയും മസ്‌കത്തിലെ ഓപ്പറ ഗാലേറിയയിലുള്ള ഒമാൻ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ വഴിയും ഈ സ്മാരക നോട്ടുകൾ വാങ്ങാവുന്നതാണ്. പ്രത്യേകം പാക്ക് ചെയ്ത പതിനായിരം ബാങ്ക് നോട്ടുകളും കൂടാതെ ആയിരം അൺകട്ട് ഷീറ്റുകളും ശേഖരണത്തിനായി ലഭ്യമാകുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഒമാന്റെ ദേശീയ വ്യക്തിത്വവും വികസനവും വിളിച്ചോതുന്ന രൂപകൽപ്പനയാണ് പുതിയ നോട്ടിന് നൽകിയിരിക്കുന്നത്. നോട്ടിന്റെ മുൻവശത്ത് മനോഹരമായ ഒമാൻ ബൊട്ടാണിക് ഗാർഡന്റെ ചിത്രമാണുള്ളത്. മറുവശത്ത് സയീദ് താരിഖ് ബിൻ തൈമൂർ സാംസ്‌കാരിക സമുച്ചയം, ദുകം തുറമുഖം, റിഫൈനറി എന്നിവയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ഈ നോട്ടുകൾ ഒമാൻ കറൻസി രംഗത്തെ വലിയൊരു ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

