സൗദി ഹൈഡ്രജൻ ട്രക്കുകൾ പരീക്ഷിക്കാനൊരുങ്ങുന്നു; ഡിഎച്ച്എൽ പദ്ധതി നടപ്പാക്കും

പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹെവി-ഡ്യൂട്ടി ട്രക്കുകൾ പരീക്ഷിക്കാനൊരുങ്ങി സൗദി അറേബ്യ. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലായിരിക്കും ഈ നിർണ്ണായക പരീക്ഷണം നടക്കുക. ലോജിസ്റ്റിക്സ് രംഗത്തെ ആഗോള ഭീമന്മാരായ ഡി എച്ച് എൽ (DHL) കമ്പനിയാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ഹൈപ്പർവ്യൂ കമ്പനി വികസിപ്പിച്ച HTO2.1 ഹെവി-ഡ്യൂട്ടി ഹൈഡ്രജൻ വാഹനങ്ങളായിരിക്കും പരീക്ഷണങ്ങൾക്കായി നിരത്തിലിറക്കുക. നൂതന സെൻസറുകളടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ട്രക്കുകൾ നിർമ്മിച്ചിരിക്കുന്നത്. ട്രക്കുകളുടെ പ്രകടനം, പ്രവർത്തനച്ചെലവ്, കാര്യക്ഷമത എന്നിവ വിശദമായി വിലയിരുത്തുകയാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.

നാല്പത്തിയഞ്ച് ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ട്രക്കുകൾ, ഒറ്റത്തവണ റീഫിൽ ചെയ്താൽ ഏകദേശം 450 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ കഴിയും. നിലവിലുള്ള ട്രക്കുകളെ അപേക്ഷിച്ച് ഊർജ ഉപയോഗം പത്തു ശതമാനമായി കുറയ്ക്കാൻ ഹൈഡ്രജൻ ട്രക്കുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിയുടെ വിജയം ചെലവ് ചുരുങ്ങിയ സേവനം ലഭ്യമാക്കാനും, കുറഞ്ഞ ഊർജത്തിൽ കൂടുതൽ ഉപയോഗം സാധ്യമാക്കാനും, ഏറ്റവും പ്രധാനമായി പരിസ്ഥിതി മലിനീകരണം തടയുന്നതിനും വലിയ സംഭാവന നൽകും. നിലവിൽ രാജ്യത്ത് 700-ൽ അധികം സാധാരണ ട്രക്കുകളാണ് ഡി എച്ച് എൽ ഉപയോഗിക്കുന്നത്. ഹൈഡ്രജൻ ട്രക്കുകളുടെ പരീക്ഷണം വിജയകരമായാൽ, കമ്പനിയുടെ ഭാവിയിലെ സേവനങ്ങളെല്ലാം ഹൈഡ്രജൻ ഇന്ധനമാക്കിയ ട്രക്കുകൾ ഉപയോഗിച്ചായിരിക്കും എന്നതും ശ്രദ്ധേയമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply