സൗദിയിൽ വീട്ടുവാടക കുതിച്ചുയരുന്നു; പണപ്പെരുപ്പം 2.3 ശതമാനമായി ഉയർന്നു

സൗദി അറേബ്യയിൽ വീട്ടുവാടക കുതിച്ചുയരുന്നതായി റിപ്പോർട്ട്. 2025 മാർച്ചിൽ രാജ്യത്തെ പണപ്പെരുപ്പം 2.3 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വീട്ടുവാടകയിലെ വർധനവാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം.

കണക്കുകൾ പ്രകാരം, വീട്ടുവാടകയിൽ 8.2 ശതമാനവും അപ്പാർട്ട്മെന്റ് വാടകയിൽ 11.9 ശതമാനവും വർധനവുണ്ടായി. ഇതിനുപുറമെ, വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ വില 6.9 ശതമാനം ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമായി. ഭക്ഷണപാനീയങ്ങളുടെ വിലയിൽ 2 ശതമാനവും മാംസങ്ങൾക്കും കോഴിയിറച്ചിക്കും 3.8 ശതമാനവും വർധനവുണ്ടായി. ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 1.3 ശതമാനവും വിദ്യാഭ്യാസ ചെലവുകളിൽ നേരിയ വർധനവും രേഖപ്പെടുത്തി.

ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ വീട്ടുവാടക നിയന്ത്രിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇടപെട്ടിട്ടുണ്ട്. റിയാദിലെ കെട്ടിട, ഭൂമി വിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കിയത് വാടക നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വസ്ത്രം, പാദരക്ഷകൾ, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ എന്നിവയുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply