സൗദിയിൽ ഗാർഹിക ജീവനക്കാരുടെ ശമ്പളം ഇ-വാലറ്റ് വഴി

ഗാർഹിക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി മാത്രമാക്കിയുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് സൗദിയിൽ തുടക്കമായി. മൂന്നോ അതിലധികമോ ജോലിക്കാരുള്ള തൊഴിൽദാതാക്കൾക്കും കമ്പനികൾക്കുമാണ് ഈ ഘട്ടത്തിൽ നിബന്ധന ബാധകം. നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഗാർഹിക ജീവനക്കാരുടെ ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. മാനവവിഭവശേഷി മന്ത്രാലയത്തിൻറേതാണ് പദ്ധതി.

വേതന സംരക്ഷണ സേവനം ഉറപ്പ് വരുത്തുന്നതിൻറെ ഭാഗമായാണ് ഔദ്യോഗിക സംവിധാനത്തിന് തുടക്കം കുറിച്ചത്. മന്ത്രാലയത്തിന്റെ ഗാർഹിക റിക്രൂട്ടിംഗ് പ്ലാറ്റ്ഫോമായ മുസാനിദ് വഴിയാണ് ഈ സേവനവും ലഭ്യമാക്കുന്നത്. മുസാനിദ് വഴി ഇ-വാലറ്റുകളിലൂടെയും അംഗീകൃത ബാങ്ക് അകൗണ്ടുകളിലൂടെയും തൊഴിലാളികളിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് സംവിധാനം.

കഴിഞ്ഞ വർഷം ജനുവരിയിൽ തുടക്കം കുറിച്ച പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാണ് ഇന്ന് മുതൽ തുടക്കമായത്. മൂന്നോ അതിലധികമോ വീട്ടുജോലിക്കാർ ഉള്ള തൊഴിലുടമകൾക്ക് ഈ വർഷം തുടക്കത്തിൽ സേവനം നിർബന്ധമാക്കിയിരുന്നു. എന്നാൽ നാലിൽ കൂടുതൽ സഹായ തൊഴിലാളികളുള്ള ഇത്തരം തൊഴിലുടമകൾക്കാണ് മൂന്നാം ഘട്ടത്തിൽ നിർബന്ധമാകുക. പുതിയ കരാർ വഴി ജോലിക്കെത്തുന്ന ജീവനക്കാർക്കും സേവനം ലഭിക്കും.

എന്നാൽ നിലവിലെ തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. രണ്ട് തൊഴിലാളികളുള്ള ഉടമകൾ 2025 ഒക്ടോബർ ഒന്നിനകവും പദ്ധതി നടപ്പാക്കണം. 2026 ജനുവരി ഒന്നോടെ സമ്പൂർണ്ണമായും പദ്ധതിക്ക് കീഴിൽ കൊണ്ടുവരും. ഗാർഹിക തൊഴിൽ മേഖലയുടെ ആകർഷണിയത വർധിപ്പിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ കുറക്കുന്നതിനും പദ്ധതി വഴി മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Leave a Reply