മാധ്യമ മേഖലയുടെ നിയന്ത്രണത്തിനും ശാക്തീകരണത്തിനും പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ മീഡിയ കൗൺസിൽ. വ്യാജവാർത്തകൾ തടയുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾക്ക് കനത്ത പിഴയും ഈടാക്കും.മാധ്യമ ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത് എന്നാണ് യുഎഇ മീഡിയ കൗൺസിലിന്റെ വിശദീകരണം. വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ താമസക്കാരെ സഹായിക്കുന്ന സമഗ്ര കമ്മ്യൂണിറ്റി റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോമും കൗൺസിൽ ആരംഭിക്കും.
മാധ്യമ ഉള്ളടക്കത്തിന് 20 പുതിയ മാനദണ്ഡങ്ങളാണ് കൗൺസിൽ നിർദേശിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തടയുക, ഉള്ളടക്കവും പരസ്യവും തമ്മിലുള്ള ആശയക്കുഴപ്പം ഇല്ലാതാക്കുക, പരസ്യ സന്ദേശങ്ങൾ വ്യക്തമായിരിക്കുക, ആരോഗ്യം പോലുള്ള മേഖലകളിലെ അനധികൃത ഉള്ളടക്കം തടയുക എന്നിവ പുതിയ നിയമത്തിൽ ഉൾപ്പെടും.
നിയമലംഘകർക്ക് പരമാവധി 20ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വകുപ്പുകൾ പുതിയ ചട്ടത്തിന് കീഴിലുണ്ട്. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികളും കൈക്കൊള്ളും.മാധ്യമ മേഖലയെ നിയന്ത്രിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി സംയോജിത സംവിധാനം ആരംഭിക്കുന്നു എന്നാണ് മീഡിയ കൗൺസിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. സുരക്ഷിതവും വിശ്വസനീയവുമായ മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള യു.എ.ഇയുടെ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും കൗൺസിൽ അറിയിച്ചു.