2026 ലെ ഫുട്ബോൾ ലോകകപ്പ് യോഗ്യത നേടി ഖത്തർ. 2022ൽ ആതിഥേയരായി ലോകകപ്പിൽ കളിച്ച ഖത്തർ ഇത്തവണ ഏഷ്യയിൽ നിന്നും ഔദ്യോഗികമായി യോഗ്യത നേടിയാണ് ടൂർണമെന്റിൽ എത്തുന്നത്. യുഎഇയെ 2-1 കീഴടക്കിയാണ് ഖത്തർ ലോകകപ്പ് ബെർത്ത് ഉറപ്പിച്ചത്.
ലോകകപ്പിന് യോഗ്യത നേടാൻ യുഎഇക്ക് സമനില മതിയായിരുന്നു. ആദ്യ കളിയിൽ ഒമാനെതിരെ ഗോൾ രഹിത സമനില നേടിയ ഖത്തറിന് വിജയം അനിവാര്യമായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ മത്സരത്തിന്റെ ഒന്നാം പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റിൽ അക്രം അഫീഫ് എടുത്ത ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ചു. 73ാം മിനുറ്റിൽ പെഡ്രോ മിഗ്വൽ രണ്ടാം ഗോളും നേടി. 88ാം മിനിറ്റിൽ താരിഖ് സൽമാൻ ചുവപ്പുകാർഡുമായി പുറത്തായി. ഇഞ്ചുറി ടൈമിലെ എട്ടാം മിനിറ്റിലാണ് സുൽത്താൻ ആദിൽ യുഎഇയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ഖത്തറിന് പുറമെ സൗദി അറേബ്യയും 2026 ലോകകപ്പിൽ ജിസിസിയിൽ നിന്നും മത്സരത്തിനിറങ്ങും. ഇറാഖ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതാണ് സൗദി അറേബ്യക്ക് ഗുണമായത്. വിജയത്തോടെ, ഖത്തർ നാലാം റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. ഖത്തറിന് ഒപ്പം ഓസ്‌ട്രേലിയ, ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാൻ, ജോർദാൻ, സൗദി അറേബ്യ എന്നിവരും 2026 ലോകകപ്പിൽ ഏഷ്യയിൽ നിന്നും കളത്തിലിറങ്ങും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

