ബഹ്‌റൈനിൽ അശ്രദ്ധമായ പുകവലിക്കെതിരെ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

ബഹ്‌റൈനിൽ സമീപകാലത്തുണ്ടായ നിരവധി തീപിടിത്തങ്ങൾക്ക് പ്രധാന കാരണം അശ്രദ്ധമായ പുകവലി ശീലങ്ങളാണെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. സിഗരറ്റ് ശരിയായി അണക്കാനും കിടക്കയിൽ പുകവലിക്കുന്നത് ഒഴിവാക്കാനും ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ബഹ്‌റൈനിൽ ഉണ്ടാകുന്ന തീപിടിത്തങ്ങളിൽ ഏകദേശം പകുതിയും അശ്രദ്ധ മൂലമാണ്, അതിൽ വലിയൊരു പങ്ക് പുകവലി കാരണമാണെന്നും ഡോ. ബഹാർ ചൂണ്ടിക്കാട്ടി.

യു.എസ് പോലുള്ള രാജ്യങ്ങളിൽ പ്രതിവർഷം ഏകദേശം 15,000 തീപിടിത്തങ്ങൾ അശ്രദ്ധമായ പുകവലി കാരണമാണ് ഉണ്ടാകുന്നത്. ബഹ്‌റൈനിൽ ഇതുസംബന്ധിച്ച് മുൻകരുതൽ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാറുകളിൽനിന്നും പൊതുനിരത്തുകളിലേക്കും ഉണങ്ങിയ പുല്ലുകളിലേക്കും വലിച്ചെറിയപ്പെടുന്ന സിഗരറ്റുകൾ വലിയ അപകടമുണ്ടാക്കാമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബഹ്‌റൈനിൽ ഷോപ്പിങ് മാളുകൾ, സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയ ഇൻഡോർ പൊതു സ്ഥലങ്ങളിലും പൊതു ഗതാഗതത്തിലും പുകവലി നിരോധിച്ചിട്ടുണ്ട്. പുകയില പരസ്യത്തിനും പ്രമോഷനും നിയന്ത്രണങ്ങളുണ്ട്. കൂടാതെ, അടച്ചിട്ട പൊതു ഇടങ്ങൾക്കുള്ളിൽ നിയുക്ത പുകവലി പ്രദേശങ്ങൾക്ക് പെർമിറ്റ് ആവശ്യമാണ്. രാജ്യത്ത് പുകവലിക്കാരുടെ എണ്ണം കുറക്കുന്നതിന്, 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് മാത്രമായി സിഗരറ്റ് വിൽപന പരിമിതപ്പെടുത്തുകയും ഉൽപന്നത്തിന് 100 ശതമാനം എക്‌സൈസ് നികുതിയും ഏർപ്പെടുത്തുകയുംചെയ്തിട്ടുണ്ട്.

Leave a Reply