ബംഗ്ലാദേശിനെതിരായ അവസാന ട്വന്റിയും ജയിച്ച് യു.എ.ഇ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ രണ്ടു ജയിച്ചാണ് യു.എ.ഇ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അവസാന ട്വന്റി 20യിൽ ഏഴു വിക്കറ്റ് ജയമാണ് നേടിയത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ അഞ്ചു പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
47 പന്തിൽ പുറത്താകാതെ 68 റൺസെടുത്ത അലിഷൻ ഷറഫുവിന്റെയും 26 പന്തിൽ പുറത്താകാതെ 41 റൺസെടുത്ത ആസിഫ് ഖാന്റെയും ഇന്നങ്‌സാണ് ജയം അനായാസമാക്കിയത്. ഓപണർമാരായ ക്യാപറ്റൻ മുഹമ്മദ് വസീം 9ഉം മുഹമ്മദ് സുഹൈബ് 29ഉം റൺസെടുത്ത് പുറത്തായ്. രാഹുൽ ചോപ്ര 13 റൺസെടുത്തു. നേരത്തെ, തൻസിദ് ഹസൻ (40), ജാക്കർ അലി (41), ഹസൻ മുഹമ്മദ് (26*) എന്നിവരാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 14 റൺസെടുത്ത ക്യാപറ്റൻ ലിറ്റൻ ദാസും 16 റൺസെടുത്ത ഷരിഫുൾ ഇസ്ലാമുമാണ് രണ്ടക്കം കടന്ന മറ്റു ബംഗ്ലാദേശ് ബാറ്റർമാർ. യു.എ.ഇക്ക് വേണ്ടി ഹൈദർ അലി മൂന്നും മതിഹുള്ള ഖാൻ, സാഗിർ ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
അലിഷൻ ഷറഫുവാണ് പ്ലയർ ഓഫ് ദ മാച്ച്. പരമ്പരയിലെ താരമായി യു.എ.ഇ നായകൻ മുഹമ്മദ് വസീമിനെയും തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനായിരുന്നു ജയം. രണ്ടാമത്തെ മത്സരത്തിൽ യു.എ.ഇ രണ്ടു വിക്കറ്റിന് വിജയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

