ഖത്തറിൽ പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

വിസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവർക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം.ഫെബ്രുവരി ഒമ്പതിന് നിലവിൽവന്ന മൂന്നുമാസത്തെ പൊതുമാപ്പ് കാലയളവ് (ഗ്രേസ് പിരീഡ്) മേയ് ഒമ്പതിന് അവസാനിക്കുമ്പോൾ, ഇതിനകം ഉപയോഗപ്പെടുത്തിയത് ആയിരങ്ങളാണ്. മതിയായ താമസരേഖകളില്ലാതെ അനധികൃതമായി ഖത്തറിൽ കഴിയുന്നവർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം ഒരുക്കുന്നതാണ് പൊതുമാപ്പ്.

പ്രവാസികളുടെ എൻട്രി, എക്‌സിറ്റ്, റെസിഡൻസ് എന്നിവ നിയന്ത്രിക്കുന്ന 2015ലെ നിയമം (21) ലംഘിക്കുന്നവർക്ക് ഇളവുകൾ ഉപയോഗപ്പെടുത്തി രാജ്യം വിടാൻ അനുവാദം നൽകുകയാണ് ഇതുവഴി. നിയമ ലംഘകർക്ക് ഹമദ് വിമാനത്താവളത്തിൽ നേരിട്ടെത്തിയോ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗത്തിലെത്തിയോ ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്താമെന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചത്. ദിവസവും ഉച്ച ഒരു മണി മുതൽ രാത്രി ഒമ്പത് വരെയാണ് സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗം ഓഫിസ് പ്രവർത്തന സമയം.

വിസകാലാവധി കഴിഞ്ഞിട്ടും താമസം തുടരുക, സന്ദർശക- കുടുംബ വിസകളിലെത്തി കാലാവധി കഴിഞ്ഞും തുടരുക തുടങ്ങി വിവിധ വിസ നിയമങ്ങൾ ലംഘിച്ച പ്രവാസികൾക്ക് പാസ്‌പോർട്ട് ഉൾപ്പെടെ രേഖകളുമായി ഹമദ് വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കി തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണിത്.

റെസിഡന്റ് പെർമിറ്റ് ഇല്ലാത്തവർ, ആർ.പി കലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളിലും പുതുക്കാതെ രാജ്യത്ത് തുടരുന്നവർ, തൊഴിലുടമയിൽനിന്ന് ഒളിച്ചോടി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗക്കാരാണ് സാധാരണയിലെ അനധികൃത താമസക്കാർ. അതേസമയം, പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മറ്റു നിയമപരമായ ബാധ്യതകളോ തടസ്സങ്ങളോ ഉണ്ടാവാൻ പാടില്ല. സാമ്പത്തിക കേസ് ഉൾപ്പെടെയുള്ളവർക്ക് അത് പൂർത്തിയാക്കി മാത്രമേ രാജ്യം വിടാൻ അനുവാദമുണ്ടാകൂ.

മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം രാജ്യം വിട്ടത്. തൊഴിൽ തട്ടിപ്പ് ഉൾപ്പെടെ പ്രശ്‌നങ്ങളിൽ കുടുങ്ങി നാട്ടിലേക്കുള്ള മടക്കം മുടങ്ങിയവർ ഉൾപ്പെടെ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു.ഇന്ത്യൻ എംബസി, വിവിധ സാമൂഹിക സംഘടനകൾ, ഐ.സി.ബി.എഫ് എന്നിവയും മടക്കയാത്ര ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *